കൊച്ചി: കടവന്ത്രയിൽ പഴകിയ ഭക്ഷണം പിടികൂടി. കൊച്ചി കോർപ്പറേഷന്റെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് അടച്ചുവെക്കാതെ ഈച്ചയരിക്കുന്ന നിലയിലായിരുന്ന ഭക്ഷണം പിടികൂടിയത്.
വന്ദേഭാരതിന്റെ സ്റ്റിക്കർ പതിച്ച ഭക്ഷണ പൊതികളും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. ‘ബൃദ്ധാവൻ ഫുഡ് പ്രൊഡക്ഷൻ’ എന്ന പേരിൽ കടവന്ത്രയിൽ സ്വകാര്യവ്യക്തി നടത്തുന്ന സ്ഥാപനമാണിത്.
വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളിൽ വിതരണം ചെയ്യാൻ തയ്യാറാക്കിയ ഭക്ഷണമാണ് ഇവിടെ നിന്ന് പിടികൂടിയത്. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് ആരോഗ്യ വിഭാഗം പറയുന്നു.
കാലാവധി കഴിഞ്ഞ ഭക്ഷണമാണ് പിടികൂടിയതെന്നും അടപ്പില്ലാതെ തുറന്നനിലയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പ്രതികരിച്ചു. പരിശോധന നടക്കുമ്പോൾ സ്ഥാപനവുമായി ബന്ധപ്പെട്ടയാരും തന്നെ സ്ഥലത്തില്ലായിരുന്നു.
മലിന ജലം ഒഴുക്കാൻ സംവിധാനം ഇല്ലാത്ത കേന്ദ്രത്തിൽ വെള്ളം തൊട്ടടുത്ത തോട്ടിലേക്കാണ് ഒഴുക്കിവിടുന്നത്. നേരത്തെ സ്ഥാപനത്തിൽ നിന്നും പല തവണ പിഴ ഈടാക്കുകയും താക്കീത് നൽകുകയും ചെയ്തിട്ടുണ്ട്.
എന്നാൽ ഇനിയൊരു അവസരം കൊടുക്കില്ലെന്നും സ്ഥാപനം അടച്ചുപൂട്ടാനാണ് തീരുമാനമെന്നും ഉദ്യോഗസ്ഥ വ്യക്തമാക്കി.