പരാതിക്ക് പിന്നാലെ നടപടി; ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് റദ്ദാക്കി
പത്തനംതിട്ട: തെറ്റായ വിവരങ്ങൾ നൽകി റേഷൻ കാർഡിൽ പേര് ചേർത്തെന്ന പരാതിയെ തുടർന്ന് കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട റേഷൻ കാർഡ് റദ്ദാക്കി. തുവയൂർ സ്വദേശികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കാർഡ് ഉടമയുടെ മക്കൾ നൽകിയ പരാതിയിൽ, വ്യാജമായി പേര് ചേർത്തുകൊണ്ടാണ് ശ്രീനാദേവി കുഞ്ഞമ്മ തിരഞ്ഞെടുപ്പിൽ മത്സരിച്ചതെന്ന് ആരോപിച്ചിരുന്നു. കാർഡ് ഉടമയുടെ ഭർതൃസഹോദരിയുടെ മകളെന്ന നിലയിലാണ് അവരുടെ പേര് കാർഡിൽ ഉൾപ്പെടുത്തിയതെന്നാണ് രേഖകളിൽ കാണിക്കുന്നത്.
എന്നാൽ കാർഡ് ഉടമയ്ക്ക് ഭർതൃസഹോദരിയോ മകളോ ഇല്ലെന്നും, കൂടാതെ കാർഡ് ഉടമ 2024 സെപ്റ്റംബർ 18-ന് മരിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനെ തുടർന്നാണ് അടൂർ താലൂക്ക് സപ്ലൈ ഓഫീസർ അന്വേഷണം നടത്തി ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് കാർഡിൽ നിന്ന് നീക്കാൻ നിർദേശം നൽകിയത്.
കൂടാതെ, രേഖപ്പെടുത്തിയ വിലാസത്തിൽ നിലവിൽ ആരും താമസിക്കുന്നില്ലെന്ന കണ്ടെത്തലിനെ തുടർന്ന് റേഷൻ കാർഡ് മുഴുവനായും റദ്ദാക്കാനും അധികൃതർ ഉത്തരവിട്ടു.
ഇത് ശ്രീനാദേവി കുഞ്ഞമ്മയുടെ ജില്ലാ പഞ്ചായത്ത് അംഗത്വത്തെ ബാധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് സൂചന. അതേസമയം, നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിന് പിന്നിൽ സിപിഐയുടെ ഗൂഢാലോചനയുണ്ടെന്നും ശ്രീനാദേവി കുഞ്ഞമ്മ ആരോപിച്ചു.
നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും അവർ വ്യക്തമാക്കി.
English Summary
The ration card including Congress leader and Pathanamthitta District Panchayat member Sreenadevi Kunjamma has been cancelled following a complaint alleging that her name was added using false information.









