തിരുവനന്തപുരം: ശബരിമലയിലെ സ്പോട്ട് ബുക്കിങ് വിഷയത്തിൽ നിലപാട് തിരുത്തി സർക്കാർ. വെര്‍ച്വല്‍ ക്യൂ മാത്രം മതിയെന്ന നിലപാടിലാണ് മാറ്റം വരുത്തിയത്. ശബരിമലയില്‍ സ്‌പോട് ബുക്കിങ് തുടരുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഓണ്‍ലൈനായി ബുക്ക് ചെയ്യാതെ വരുന്നവര്‍ക്കും ദര്‍ശനത്തിന് സൗകര്യമൊരുക്കും.(Spot booking will continue at Sabarimala says Chief Minister)
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത്തരത്തിൽ ദര്‍ശനം ഉറപ്പുവരുത്തിയിരുന്നുവെന്നും മുഖ്യമന്ത്രി ചുണ്ടിക്കാട്ടി. വി.ജോയ് എംഎല്‍എയുടെ സബ്മിഷന് മറുപടി നല്‍കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. തീര്‍ഥാടകര്‍ക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ രീതിയില്‍ സൗകര്യം ഉറപ്പാക്കാന്‍ അവലോകന യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയിലെ സ്പോട്ട് ബുക്കിങ് വിവാദം വീണ്ടും സംഘർഷത്തിന് വഴി വെക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ശബരിമല ഒരു രാഷ്ട്രീയ ആയുധമാക്കാന്‍ വിവിധ സംഘടനകള്‍ ലക്ഷ്യമിടുന്നുവെന്നും ഇത് സര്‍ക്കാരിന് തിരിച്ചടിയാകുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.