തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ മുഖ്യ രാഷ്ട്രീയ വിമർശനം പരിഭാഷകന്റെ പിഴിവിൽ ചീറ്റി. മുഖ്യമന്ത്രിയോട് ഒരു കാര്യം പറയട്ടേ, താങ്കളുടെ പാർട്ടി ഇന്ത്യ അലൈൻസിന്റെ നെടും തൂണാണ്. എന്നാൽ വിഴിഞ്ഞത്തെ വികസനവും തുറമുഖ പദ്ധതിയും പലരുടേയും ഉറക്കം കെടുത്തും എന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇതിന്റെ മലയാളം പരിഭാഷ നടത്തിയ ആൾ പറഞ്ഞത് ഇന്ത്യൻ എയർലൈൻസുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കും എന്നാണ്. പരിഭാഷയിൽ പിഴവ് പറ്റിയെന്ന് പ്രധാനമന്ത്രിക്ക് തന്നെ മനസിലായി. പക്ഷെ ചിരിയോട്കൂടി അദ്ദേഹം പ്രസംഗം നിർത്തി. വേദിയിലും സദസിലും ചിരി ഉയർന്നു. പ്രസംഗം തുടർന്ന പ്രധാനമന്ത്രി ഇതേപറ്റി പിന്നീട് ഒന്നും പറഞ്ഞതുമില്ല.
പള്ളിപ്പുറം ജയകുമാറാണ് മോദിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത്. പ്രധാനമന്ത്രിയുടെ മൻ കീ ബാത് പ്രഭാഷണ പരമ്പരയുടെ വിവർത്തകനാണ് പള്ളിപ്പുറം ജയകുമാർ. 2023 സെൻട്രൽ സ്റ്റേഡിയത്തിലെ വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം പൊടിപ്പും തൊങ്ങലുമൊന്നുമില്ലാതെ ശുദ്ധമലയാളത്തിൽ പരിഭാഷപ്പെടുത്തിയ പള്ളിപ്പുറം ജയകുമാർ 2023ലെ താരമായിരുന്നു.
പതിനൊന്ന് വർഷമായി പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന ജയകുമാറിനെ സംഘാടകർ അന്ന് മോദിക്ക് പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. നല്ല ശബ്ദമാണെന്ന് പറഞ്ഞ് മോദി അഭിനന്ദിക്കുകയും ചെയ്തു. ആ പള്ളിപ്പുറം ജയകുമാറാണ് വിഴിഞ്ഞത്ത് മോദിയുടെ പ്രസംഗത്തിലെ കാതലായ ഭാഗം പരിഭാഷ ചെയ്യാതെ വിട്ടു കളഞ്ഞത്.
രാഷ്ട്രീയമൊന്നുമില്ലാത്ത വിരമിച്ച അധ്യാപകനാണ് പള്ളിപ്പുറം ജയകുമാർ.വിഴിഞ്ഞത്തെ മോദി പ്രസംഗം നേരത്തെ തയ്യാറാക്കിയിരുന്നു. അതിന്റെ പകർപ്പ് ജയകുമാറിന് കിട്ടുകയും ചെയ്തു. പക്ഷേ വിഴിഞ്ഞത്ത് ഇതേ പ്രസംഗം അതേ പടി മോദി ആവർത്തിച്ചില്ലെന്ന് മാത്രമല്ല മറ്റു പലതലത്തിലേക്കും പ്രസംഗം കൊണ്ടു പോയി.
എഴുതി തയ്യാറാക്കിയ പ്രസംഗവുമായെത്തിയ ജയകുമാർ ശരിക്കും പതറി. ഇതുകാരണം ആ പ്രസംഗത്തിലെ കാതൽ മലയാളത്തിൽ ആരും വിഴിഞ്ഞത്ത് കേട്ടതുമില്ല, മൻ കി ബാത്തും പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിനത്തിലെ ചെങ്കോട്ടയിലെ പ്രസംഗവും ദൂരദർശനുവേണ്ടി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന വ്യക്തിയാണ് ജയകുമാർ.
മുരുക്കുംപുഴ ഇടവിളാകം യു.പി സ്‌കൂളിലെ ഹിന്ദി അദ്ധ്യാപകനായിരുന്നു ജയകുമാർ. പ്രധാനമന്ത്രിയുടെ ആദ്യത്തെ മൻ കി ബാത്ത് ദൂരദർശനു വേണ്ടി മലയാളത്തിൽ പരിഭാഷപ്പെടുത്താൻ നിയോഗിക്കപ്പെട്ടത് 2014 ഒക്ടോബർ മൂന്നിനായിരുന്നു.
2015ലെ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായെത്തിയ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ, തലേന്ന് നടത്തിയ പ്രസംഗം ദൂരദർശന് വേണ്ടി മലയാളത്തിൽ പരിഭാഷപ്പെടുത്തിയതും ഇതേ ജയകുമാറായിരുന്നു.
മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡിന്റെ പരിഭാഷയും ഇദ്ദേഹം തന്നെ നിർവഹിച്ചു. നേരത്തേ കേരള ഹിന്ദി പ്രചാരസഭയിലും കുറച്ചുകാലം അദ്ധ്യാപകനായിരുന്നു. ആകാശവാണിയിലെ എ ഗ്രേഡ് നാടക കലാകാരനാണ് ജയകുമാർ. ശിശുക്ഷേമസമിതിയിൽ ശിശുദിനാഘോഷത്തിന് തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികളുടെ പ്രസംഗപരിശീലകനുമാണ്.
എം.എ, ബി.എഡ് ബിരുദധാരിയാണ്. അധ്യാപകനെന്ന നിലയിൽ 2015 -ൽ സർക്കാരിന്റെ മെരിറ്റ് അവാർഡ് ലഭിച്ചിട്ടുണ്ട്. ദൂരദർശനിൽ നൂറിലധികം ഡോക്യുമെന്ററികളുടെ മൊഴിമാറ്റം നടത്തിയിട്ടുണ്ട്. വന്ദേഭാരത് തീവണ്ടിയുടെ ഉദ്ഘാടനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം വിവർത്തനം ചെയ്തിരുന്നു.
2015-ൽ വനം വകുപ്പിന്റെ പ്രകൃതി മിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മാതൃഭൂമി സീഡ് കോ-ഓർഡിനേറ്റർ പുരസ്‌കാരം ആറുതവണ നേടിയിട്ടുണ്ട്. മികച്ച ബി.എൽ.ഒ.യ്ക്കുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ പുരസ്‌കാരം, സീസൺ വാച്ച് സ്റ്റേറ്റ് എക്‌സലൻസി പുരസ്‌കാരം തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.









