മലപ്പുറം: സസ്പെൻഷനിൽ കഴിയുന്ന മുൻ എസ്പി സുജിത് ദാസിനെ തിരിച്ചെടുത്തു. തസ്തിക നൽകാതെയാണ് സുജിത് ദാസിനെ തിരിച്ചെടുത്തത്. ആറു മാസം നീണ്ട സസ്പെൻഷനു ശേഷമാണ് നടപടി.
പി.വി അൻവറുമായുള്ള വിവാദ ഫോൺ സംഭാഷണം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു സുജിത് ദാസിനെ സസ്‌പെൻഡ് ചെയ്തത്. ഫോൺ സംഭാഷണത്തിൽ എഡിജിപി എം.ആർ അജിത്കുമാറിനെതിരെയും മറ്റ് എസ്പിമാരെക്കുറിച്ചും സുജിത് ദാസ് നടത്തിയ പരാമർശങ്ങൾ ഗുരുതരമായ ചട്ടലംഘനമാണെന്നു കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.
സംഭാഷണം വിവാദമായതിന് പിന്നാലെ സുജിത് ദാസിനെതിരെ തിരുവനന്തപുരം റേഞ്ച് ഡിഐജി ആണ് അന്വേഷണം നടത്തി റിപ്പോർട്ട് കൈമാറിയത്. ക്യാംപ് ഓഫിസിലെ മരംമുറി കേസിൽ നൽകിയ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ടു സുജിത് ദാസ് തന്നോട് അപേക്ഷിക്കുന്ന സംഭാഷണവും അൻവർ എംഎൽഎ പുറത്തുവിട്ടിരുന്നു.