ദക്ഷിണ കർണാടകയിലെ യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരു വധത്തിൽ വിവരങ്ങൾ തേടി കേരളം ഉൾപ്പെടെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ എൻഐഎയുടെ റെയ്ഡ്. കേരളത്തിൽ കൊച്ചിയിലാണ് പരിശോധന നടക്കുന്നത്. കർണാടകയിൽ 16 ഇടങ്ങളിൽ പരിശോധന നടക്കുന്നുണ്ട്.
2022 ജൂലായ് 26നാണ് പ്രവീൺ നെട്ടാരുവിനെ സുള്ള്യയിലെ സ്വന്തം കടയുടെ മുന്നിൽവച്ച് സ്‌കൂട്ടറിലെത്തിയ രണ്ടുപേർ വെട്ടിക്കൊലപ്പെടുത്തിയത്. ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. കേസിൽ ഇതുവരെ 19 പേർ അറസ്റ്റിലായിട്ടുണ്ട്. ഇവരുടെ പേരിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്
2022 ജൂലൈയിൽ പോപ്പുലർ ഫ്രണ്ടിൻറെ പ്രത്യേക സംഘമാണ് കൊലപാതകം നടത്തിയത് എന്നാണ് എൻഐഎ വെളിപ്പെടുത്തുന്നത്. കേസിൽ പ്രതികളായ മുസ്തഫ പൈച്ചർ, സിറാജ്, ഇല്യാസ് എന്നിവരെ കഴിഞ്ഞ മെയ് 11 ന് എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.
കുടക് സ്വദേശി എം.എച്ച്.തുഫൈലാണ് ഈ കൊലപാതകസംഘത്തിന്റെ നേതാവ്. ഇയാളാണ് കൊലപാതകികൾക്ക് പരിശീലനം നൽകിയതെന്നാണ് എൻഐഎ പറയുന്നത്. പ്രധാന പ്രതികളടക്കമുള്ള മൂന്ന് പേർക്ക് ഇയാൾ മൈസൂരു, കുടക്, ഈറോഡ് എന്നിവിടങ്ങളിൽ ഒളിത്താവളമൊരുക്കി.