കോഴിക്കോട്: ബാലുശ്ശേരിയിൽ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി. കോഴിക്കോട് ബാലുശ്ശേരി പനായിലാണ് സംഭവം. ചാണോറ അശോകനാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് കൊലപാതകം നടന്നതെന്നാണ് വിവരം.
വൈകുന്നേരം വീട്ടിൽ വെളിച്ചം കാണാത്തതിനെ തുടർന്ന് അയൽവാസി വന്നുനോക്കുകയായിരുന്നു. അപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന അശോകനെ കണ്ടത്. എട്ടു വർഷം മുൻപ് അശോകന്റെ ഭാര്യയെ ഇവരുടെ മറ്റൊരു മകൻ കൊലപ്പെടുത്തിയിരുന്നു.
മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള സുബീഷ് ലഹരി ഉപയോഗിക്കാറുണ്ടായിരുന്നു എന്ന് പ്രദേശവാസികൾ പറയുന്നു. നേരത്തെ അമ്മയെ കൊന്ന മകനും ലഹരിയ്ക്ക് അടിമയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
എംഡിഎംഎയുമായി അമ്മയും മകനും ഉൾപ്പെടെ നാലുപേർ പിടിയിൽ
പാലക്കാട്: എംഡിഎംഎയുമായി അമ്മയും മകനും ഉൾപ്പെടെ നാലുപേരെ പിടികൂടി എക്സൈസ്. തൃശൂർ സ്വദേശി അശ്വതി (46), മകൻ ഷോൺ സണ്ണി (21), കോഴിക്കോട് എലത്തൂർ സ്വദേശികളായ പി മൃദുൽ (29), അശ്വിൻ ലാൽ (26) എന്നിവരെയാണ് പിടികൂടിയത്.
പാലക്കാട് വാളയാറിൽ വെച്ചാണ് പ്രതികൾ പിടിയിലായത്. 10.12 ഗ്രാം എംഡിഎംഎ ഇവരിൽ നിന്നും കണ്ടെത്തി. വിൽപനയ്ക്കായി കാറിൽ കൊണ്ടുവരികയായിരുന്ന ലഹരിമരുന്നാണ് പിടികൂടിയത്.
പ്രതികളുടെ കാറിൽ നിന്ന് മയക്കുമരുന്ന് ഗുളിക, മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള സിറിഞ്ച് ഉൾപ്പെടെ ഉള്ള സാധനങ്ങളും കണ്ടെത്തിയതായി എക്സൈസ് അറിയിച്ചു. അശ്വതിയും മകനും തൃശൂർ സ്വദേശികളാണെങ്കിലും എറണാകുളത്താണ് താമസിക്കുന്നത്.