ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പാക്കിസ്ഥാന് അതേ നാണയത്തിൽ തന്നെ തിരിച്ചടി നൽകണമെന്ന് ശശി തരൂർ എംപി. പഹൽഗാം ഭീകരാക്രമണം തടയുന്നതിലെ രഹസാന്വേഷണ വീഴ്ച ഇപ്പോൾ ചർച്ചചെയ്യേണ്ടകാര്യമില്ലെന്നും അദേഹം പറഞ്ഞു.
സുരക്ഷാ വീഴ്ച്ചയുടെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണമെന്ന് പിന്നെ ആവശ്യപ്പെടാം. വീഴ്ചകളില്ലാത്ത ഇന്റലിജൻസ് സംവിധാനം എന്നൊന്നില്ലെന്നും നിലവിലെ പ്രതിസന്ധി മറികടക്കുകയാണ് ഇപ്പോൾ ലക്ഷ്യമിടേണ്ടതെന്നും രാജ്യം ഒറ്റെക്കെട്ടായി ഒപ്പമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വിജയകരമായി ഇല്ലാതാക്കിയ ഭീകരാക്രമണങ്ങളെക്കുറിച്ച് നമ്മൾ അറിയുന്നില്ലെന്നും പരാജയപ്പെടുന്ന ചിലത് മാത്രമാണ് നമ്മൾ അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏതൊരു രാജ്യത്തും ഇത് സ്വാഭാവികമാണെന്നും. ഇസ്രയേലിലെ മെസാദിന് വരെ വീഴ്ച്ചകളുണ്ടായെന്നും അത് ഏത് രാജ്യത്തിനും ഉണ്ടാകുമെന്നും ശശി തരൂർ പറഞ്ഞു.
ഇന്ത്യയിലെ ഭീകരാക്രമണങ്ങളിൽ പങ്കില്ലെന്ന പാകിസ്താന്റെ നിലപാട് പതിവ് പല്ലവി മാത്രമാണ്. ഇന്ത്യയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിൽ പാകിസ്ഥാന് പങ്കുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്നയാളാണ് താൻ. ഭീകരർക്ക് പരിശീലവും ആയുധങ്ങളും അവർ നൽകുന്നുണ്ട്.
എല്ലാ ഉത്തരവാദിത്തങ്ങളും പാകിസ്ഥാൻ നിഷേധിക്കുന്നതാണ് പതിവ്. എന്നാൽ പീന്നീട് വിദേശ രഹസ്യാന്വേഷണ ഏജൻസികൾ ഉൾപ്പെടെ ഇടപെടൽ സംബന്ധിച്ച തെളിവുകൾ പുറത്തുവിടാറുണ്ട് എന്നും ശശി തരൂർ വ്യക്തമാക്കി.
2016 ലെ ഉറി ആക്രമണം, 2019 ലെ പുൽവാമ സംഭവത്തിനും ശേഷം ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയിരുന്നു. എന്നാൽ ഇത്തവണ പാകിസ്ഥാന് അതിനേക്കാൾ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇപ്പോഴത്തെ സാഹചര്യത്തിൽ ശക്തമായ സൈനിക നീക്കം ഒഴിവാക്കാൻ കഴിയില്ലെന്നും തരൂർ പറഞ്ഞു. ഇന്ത്യയുടെ ഭാഗത്തുനിന്നും ശക്തമായ ഒരു നടപടി രാജ്യത്തെ ജനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. അത് എന്തായിരിക്കുമെന്ന്, എവിടെയായിരിക്കുമെന്ന്, എപ്പോൾ ആയിരിക്കുമെന്ന് ആർക്കും അറിയില്ലെന്നും പക്ഷേ പ്രതികരണം ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാക്ക് മുൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയുടെ പ്രകോപനപരമായ പ്രസ്താവനയ്ക്കും ശശിതരൂർ മറുപടി നൽകി. സിന്ധു നദിയിലൂടെ ഒന്നുകിൽ വെള്ളം ഒഴുകും അല്ലെങ്കിൽ ഇന്ത്യക്കാരുടെ ചോര ഒഴുകുമെന്നാണ് ബിലാവൽ ഭൂട്ടോ പറഞ്ഞത്.
എന്നാൽ ഇത് വെറും പ്രകോപനപരമായ പ്രസ്താവനയാണെന്നു ശശി തരൂർ പറഞ്ഞു. പാക്കിസ്ഥാനികളെ ഒന്നും ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.
പക്ഷേ അവർ നമ്മളോട് എന്തെങ്കിലും ചെയ്താൽ പ്രതികരിക്കാൻ തയാറാകുക. രക്തം ഒഴുകുകയാണെങ്കിൽ, അത് നമ്മുടേതിനേക്കാൾ കൂടുതൽ അവരുടേതായിരിക്കുമെന്നും ശശി തരൂർ പറഞ്ഞു.