ഡൽഹി: എസ്എന്‍സി ലാവ്‍ലിൻ കേസ് ഇന്നും സുപ്രീം കോടതി പരിഗണിച്ചില്ല. അന്തിമ വാദത്തിനായി കേസ് പട്ടികയിലുണ്ടായിരുന്നെങ്കിലും മാറ്റിവെച്ചു. സുപ്രീം കോടതിയുടെ മുമ്പാകെ വന്ന മറ്റു കേസുകള്‍ നീണ്ടുപോയതിനാലാണ് ലാവ്‍ലിൻ കേസ് പരിഗണിക്കാതെയിരുന്നത്. അന്തിമ വാദത്തിന്‍റെ പട്ടികയിലുണ്ടായിട്ടും അഭിഭാഷകര്‍ ആരും തന്നെ കേസ് ഉന്നയിച്ചില്ല. ഇത് 39ാം തവണയാണ് ലാവ്‍ലിൻ കേസിലെ വാദം പരിഗണിക്കാതെ മാറ്റിവെക്കുന്നത്.
എസ്എൻസി ലാവ്‍ലിൻ കേസില്‍ സുപ്രീംകോടതിയിൽ അന്തിമവാദം ഇന്ന് തുടങ്ങാനിരിക്കെയാണ് കേസ് വീണ്ടും മാറ്റിവെച്ചത്. ജസ്റ്റിസ് സൂര്യകാന്ത്,ജസ്റ്റിസ് കെ.വി.വിശ്വനാഥൻ എന്നിവരങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കേണ്ടിയിരുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ കേസ് പരിഗണനയ്ക്ക് വന്നെങ്കിലും അന്ന് പരിഗണിക്കാതെ മെയ് ഒന്നിലേക്ക് മാറ്റുകയായിരുന്നു.
പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്. മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ്ജ വകുപ്പ് സെക്രട്ടറി കെ.മോഹനചന്ദ്രൻ, ജോയന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017 ലെ ഹൈക്കോടതി വിധിക്കെതിരായ സിബിഐയുടെ ഹർജിയിലാണ് വാദം ആരംഭിക്കാതെ നീണ്ടുപോകുന്നത്.
Read Also: കനത്ത ചൂടത്ത് ആശ്വാസ വാർത്ത; 5 ദിവസം ഈ 10 ജില്ലകളിൽ മഴയെത്തും