പട്ന: പാമ്പ് വീണ ഉച്ചഭക്ഷണം കഴിച്ച വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിഹാർ പട്നയിലെ സർക്കാർ സ്കൂളിലാണ് സംഭവം. ആരോഗ്യനില വഷളായ 200 കുട്ടികളാണ് ചികിത്സ തേടിയത്.
പട്ന ജില്ലയിലെ മൊകാമ സർക്കാർ സ്കൂളിൽ വിളമ്പിയ ഉരുളക്കിഴങ്ങ് കറിയിലാണ് ചത്ത നിലയിൽ പാമ്പിനെ കിട്ടിയത്. വിദ്യാർഥികൾ പാമ്പിനെ കാണുകയും ഈ വിവരം അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ സ്കൂൾ അധികൃതർ നിർബന്ധിച്ച് കഴിപ്പിക്കുകയായിരുന്നു എന്നാണ് ആരോപണം.
ഭക്ഷണം കഴിച്ച 500 കുട്ടികളിൽ 50ാളം പേരുടെ ആരോഗ്യ സ്ഥിതി ഉടൻ മോശമായി. തുടർന്ന് സ്കൂളിൽ ആളുകൾ തടിച്ചുകൂടിയതോടെ പൊലീസ് വന്നാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നും അപകട നില തരണം ചെയ്തെന്നും ഡോക്ടർ അറിയിച്ചു.
അതേസമയം സംഭവം പുറത്തറിഞ്ഞതോടെ രക്ഷിതാക്കളും നാട്ടുകാരും ഒരു മണിക്കൂർ റോഡ് ഉപരോധിച്ചു. തുടർന്ന് അധികൃതരെത്തി നടപടി ഉറപ്പുനൽകിയ ശേഷമാണ് ജനം പ്രതിഷേധം അവസാനിപ്പിച്ചത്. സംഭവം അന്വേഷിക്കുകയാണെന്ന് ബി.ഡി.ഒ അറിയിച്ചു.