ഇന്ത്യൻ റെയിൽവേ വന്ദേ ഭാരത് സർവീസ് സിക്കിമിലേക്കും നീട്ടാനുള്ള പദ്ധതികൾ ആരംഭിച്ചു. ഈ പുതിയ വന്ദേ ഭാരത് സർവീസ് ഗുവാഹത്തിയും സിക്കിമും തമ്മിലുള്ള ദൂരം 5 മണിക്കൂറായി കുറയ്ക്കും. വടക്ക് കിഴക്കൻ മേഖലയിലെ യാത്ര കൂടുതൽ സൗകര്യപ്രദമാക്കുന്ന ഈ പാത നിർമ്മിക്കാൻ റെയിൽവേ വളരെയധികം പരിശ്രമിക്കുന്നുണ്ട്. നിരപ്പായ പ്രദേശങ്ങളില്ലാത്ത സിക്കിമിൽ റെയിൽവേ കൊണ്ടുവരുന്നത് ഭഗീരഥ പ്രയത്നമാണ്. ഇത്രയും കാലം ഇന്ത്യൻ റെയിൽവേയുടെ സാന്നിധ്യമില്ലാത്ത സംസ്ഥാനമായിരുന്നു സിക്കിം.
സിക്കിമിലെ റെയിൽവേ അടക്കമുള്ള ഗതാഗത സംവിധാനങ്ങളുടെ വികസനം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നയതന്ത്രപരമായും സൈനികമായും ഏറെ നിർണായകമാണ്. ചൈനയുമായി ചേർന്നു കിടക്കുന്ന ഈ മേഖലയിലേക്ക് സര്‍ക്കാർ കൂടുതൽ ശ്രദ്ധ നൽകുന്നുമുണ്ട്. അഞ്ച് സ്റ്റേഷനുകളാണ് ഈ വന്ദേ ഭാരത് പാതയിലുള്ളത്. സിവോക്, റിയാംഗ്, തീസ്ത ബസാർ, മെല്ലി, രംഗ്പോ എന്നിവ. ഇവയിൽ രംഗ്പോ ഒഴികെയുള്ള സ്റ്റേഷനുകളെല്ലാം പശ്ചിമബംഗാളിലാണ് സ്ഥിതി ചെയ്യുന്നത്. 45 കിലോമീറ്റർ വരുന്ന പാതയുടെ മൂന്നര കിലോമീറ്റർ മാത്രമാണ് സിക്കിമിലുള്ളത്.
2024 ഫെബ്രുവരി മാസത്തിലാണ് സിക്കിമിൽ ആദ്യത്തെ റെയിൽവേ സ്റ്റേഷന്റെ നിർമ്മാണം ഉദ്ഘാടനം ചെയ്യപ്പെട്ടത്. സിക്കിമിലെ രംഗ്പോയിലാണ് ഈ റെയിൽവേ സ്റ്റേഷൻ നിർമ്മിക്കുന്നത്. ഈ റെയിൽവേ സ്റ്റേഷൻ ഭൂഗർഭത്തിലാണ് സ്ഥിതി ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇവിടം മുതൽ പശ്ചിമബംഗാളിലെ സെവോക് വരെ നീളുന്ന 45 കിലോമീറ്റർ റെയിൽവേ ലൈനിന്റെ പണി നടക്കുകയാണ്. ഈ റെയിൽവേ ലൈൻ കൂടി പൂർത്തിയായാൽ വന്ദേഭാരത് ട്രെയിൻ ഓടിത്തുടങ്ങും.