കൊച്ചി: സംസ്ഥാനത്ത് ഇക്കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ നടന്നത് 26 വീട്ടുപ്രസവങ്ങൾ ആണെന്ന് റിപ്പോർട്ട്. വീടുകളില്‍ പ്രസവം നടത്തുന്നതിനെതിരെ സംസ്ഥാനത്ത് ശക്തമായ ബോധവത്കരണം തുടരുന്നതിനിടെയാണ് വീട്ടില്‍ ഇത്രയും പ്രസവങ്ങള്‍ നടന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.
അതേസമയം, വീടുകളിലെ പ്രസവങ്ങള്‍ മുന്‍ മാസങ്ങളില്‍ ഏറ്റവും കൂടുതലുണ്ടായിരുന്ന മലപ്പുറം ജില്ലയിലായിരുന്നു.
കഴിഞ്ഞമാസം വലിയ കുറവും വന്നിട്ടുണ്ട്. പെരുമ്പാവൂര്‍ സ്വദേശിനി മലപ്പുറത്ത് വീട്ടില്‍ പ്രസവിക്കുന്നതിനിടെ മരണപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് ബോധവത്കരണം ശക്തിപ്പെടുത്തിയത്.
കഴിഞ്ഞ മാര്‍ച്ചില്‍ സംസ്ഥാനത്ത് 46 വീട്ടുപ്രസവങ്ങളാണ് ആകെ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഏപ്രിലില്‍ അത് 26 ആയി. അതേസമയം, മലപ്പുറം ജില്ലയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ വീടുകളിലെ പ്രസവത്തിന് വലിയ തോതിൽ കുറവ് വന്നിട്ടുണ്ട്.
മാര്‍ച്ചില്‍ ആകെ 23 വീട്ടുപ്രസവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഏപ്രിലില്‍ അത് ആറായി കുറഞ്ഞു. ലോകാരോഗ്യ ദിനത്തിന്റെ ഭാഗമായി വീട്ടുപ്രസവങ്ങള്‍ ഒഴിവാക്കി പ്രസവം ആശുപത്രിയില്‍ത്തന്നെ ഉറപ്പിക്കുന്നതിനായി വ്യാപകമായ ബോധവത്കതരണം നടത്തിയിരുന്നുവെന്നും അത് ഫലംകണ്ടുവെന്നുമാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
വീട്ടുപ്രസവങ്ങള്‍ക്കെതിരേ ഡോക്ടര്‍ കെ. പ്രതിഭ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹർജിയിൽ കോടതി ആരോഗ്യവകുപ്പിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഈ സാഹചര്യത്തില്‍ വീട്ടുപ്രസവത്തിനെതിരേ ശക്തമായ നിലപാടാണ് ആരോഗ്യ വകുപ്പ് സ്വീകരിച്ചത്.