ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റ് സർവകലാശാലയിലുണ്ടായ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. തോക്കുമായെത്തിയ വിദ്യാർത്ഥിയാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റു.
പൊലീസുകാരന്റെ മകൻ കൂടിയായ വിദ്യാർത്ഥി ക്യാമ്പസിലെത്തി വെടിയുതിർക്കുകയായിരുന്നു. അക്രമിയെ പൊലീസ് വെടിവെച്ചു വീഴ്ത്തി. 20കാരനായ ഇയാൾ തന്റെ പിതാവിന്റെ പഴയ സർവീസ് റിവോൾവറുമായാണ് ക്യാമ്പസിലെത്തിയത്.
ഒരു യുവാവ് ക്യാമ്പസിലെ പുൽത്തകിടിയിലൂടെ നടക്കുന്നതും അവിടെ നിന്ന് ഓടി മാറാൻ ശ്രമിക്കുന്ന വിദ്യാർത്ഥികൾക്ക് നേരെ വെടിവെയ്ക്കുന്നതുമായ ദൃശ്യങ്ങൾ അമേരിക്കൻ മാധ്യമങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. പത്ത് തവണയോളം വെടിയൊച്ച കേട്ടതായി ദൃക്സാക്ഷികൾ പറയുന്നു.
പിന്നാലെ പൊലീസ് സ്ഥലത്തെത്തിയാണ് അക്രമിയെ വെടിവെച്ചിട്ടത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുണ്ടെങ്കിലും ആരോഗ്യനില സംബന്ധിച്ച് പുറത്തു വന്നിട്ടില്ല. വെടിവെപ്പിൽ കൊല്ലപ്പെട്ട രണ്ട് പേരും വിദ്യാർത്ഥികളല്ലെന്ന് പൊലീസ് അറിയിച്ചു.