കോട്ടയം: മാസപ്പടി കേസിൽ വീണ വിജയന്റെ സ്വത്ത് കണ്ടുകെട്ടണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവും പരാതിക്കാരനുമായ ഷോൺ ജോർജ് എസ്എഫ്ഐഒയ്ക്ക് കത്ത് നൽകി. രാഷ്ട്രീയക്കാരിൽ നിന്നും സിഎംആർഎല്ലിന് എന്ത് ലാഭം കിട്ടിയെന്നതിൽ സിബിഐ അന്വേഷണം നടത്തണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പണം കൈപ്പറ്റിയത് കരിമണൽ കൊള്ളയ്ക്ക് വേണ്ടി മാത്രമാണെന്നും ഷോൺ ആരോപിച്ചു.
മാസപ്പടി വിവാദത്തിലെ അന്വേഷണം ഒരു ഘട്ടം പൂർത്തിയായി എസ്എഫ്ഐഒ റിപ്പോർട്ട് ലഭിച്ചു. ഈ റിപ്പോർട്ടിൽ നിന്ന് മുഖ്യമന്ത്രിയുടെ മകളുടെ പങ്ക് വ്യക്തമാണ്. സിഎംആർഎല്ലിന്റെയും- മുഖ്യമന്ത്രിയുടെ മകളുടെയും സ്വത്ത് കണ്ട് കെട്ടണമെന്നും ഈ പണം ഷെയർ ഹോൾഡർസിന് തിരികെ നൽകണമെന്നും ഷോൺ ആവശ്യപ്പെട്ടു. രാഷ്ട്രീയക്കാരിൽ നിന്നും സിഎംആർഎല്ലിന് എന്ത് ലാഭം കിട്ടിയെന്ന് ഷോൺ ചോദിച്ചു.
ഇക്കാര്യത്തിൽ സിബിഐ അന്വേഷണം നടത്തണം. 334 കോടി രൂപ സിഎംആർഎൽ പലർക്കായി വിതരണം ചെയ്തതായി പിടിച്ചെടുത്ത ബുക്കിൽ ഉണ്ട്. ഇഡിയ്ക്ക് അനുബന്ധ രേഖകൾ ലഭിച്ചില്ലെങ്കിൽ ഹൈകോടതിയെ സമീപിക്കും. 2016 മുതൽ എക്സാലോജിക് കമ്പനിയുടെ പ്രധാന വരുമാനം സിഎംആർഎല്ലിൽ നിന്നാണ് പണം വാങ്ങിയത് അല്ലാതെ മെയിൽ മുഖനെ ഒരു ആശയവിനിമയവും നടത്തിയില്ലെന്നും ഷോൺ ചൂണ്ടിക്കാട്ടി.
8 സ്ഥാപനങ്ങളിൽ നിന്നാണ് വീണയുടെ കമ്പനി പണം വാങ്ങിയത്. എക്സാലോജിക് സേവനം നൽകിയത് സ്കൂളുകൾക്ക്. പണം കൈപ്പറ്റിയത് കരിമണൽ കൊള്ളയ്ക്ക് വേണ്ടി മാത്രമാണ്, പണം മുഖ്യമന്ത്രിയ്ക്ക് വേണ്ടിയാണെന്നും ഷോൺ ആരോപിച്ചു. ഇനിയും മുഖ്യമന്ത്രിയ്ക്ക് രണ്ട് കമ്പനികൾ തമ്മിലുള്ള ഇടപാട് എന്ന് പറയാനാവില്ലെന്നും മുഖ്യമന്ത്രിയ്ക്ക് ഉളുപ്പിന്റെ അർത്ഥം അറിയാത്തതുകൊണ്ടാണ് ഇപ്പോഴും തുടരുന്നതെന്നും ഷോൺ ജോർജ് വിമർശിച്ചു.