തിരുവനന്തപുരം: അറബിക്കടലിൽ കപ്പൽ ചരിഞ്ഞ് അപകടം. കപ്പലിൽ നിന്നും അപകടകരമായ വസ്തുക്കളടങ്ങിയ കാർഗോ കടലിൽ വീണു. കേരള തീരത്ത് കാർഗോയും എണ്ണയും അടിയാനുള്ള സാധ്യതയുണ്ടെന്നു കോസ്റ്റ് ഗാർഡ് മുന്നറിയിപ്പ് നൽകി.
കപ്പലിൽ നിന്ന് മറൈൻ ഗ്യാസ് ഓയിൽ(എംജിഒ), വെരി ലോ സൾഫർ ഫ്യുയൽ ഓയിൽ (വിഎൽഎസ്എഫ്ഒ) എന്നിവ ചോർന്നതായാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകുന്ന അറിയിപ്പ്. തീരത്തേക്ക് കണ്ടെയ്നറുകൾ ഒഴുകിയെത്താൻ സാധ്യതയുണ്ടെന്നും ജനങ്ങൾ ഇതിനടുത്തേക്ക് പോകരുതെന്നും മുന്നറിയിപ്പുണ്ട്.
സംശയകരമായ വസ്തുക്കൾ കേരള തീരത്ത് കണ്ടാൽ ജനങ്ങൾ സ്പർശിക്കരുത്, വിവരം പൊലീസിലോ 112ലോ അറിയിക്കണം. കപ്പലിൽ നിന്ന് 6–8 വരെ കണ്ടെയ്നറുകളാണ് കടലിലേക്കു വീണതെന്നാണ് വിവരം. വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്ക് പോയ എംഎസ്‌സി എൽസാ 3 എന്ന കപ്പലാണ് ചെരിഞ്ഞത്.
കേരള തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായത്. അതേസമയം അപകടം ഉണ്ടായത് എങ്ങനെയെന്ന് വ്യക്തമല്ല. കപ്പലിൽ 24 ജീവനക്കാർ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതിൽ 9 പേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.
മഴ പെയ്യാത്തതിൻ്റെ പേരിലും പണം നൽകണം; സാധരണക്കാരന് ഇത് മിന്നൽ പ്രഹരം
കഴിഞ്ഞ വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് കാര്യമായി മഴ ലഭിക്കാത്തതിനാല്‍ അധിക ചെലവ് നികത്തുന്നതിനായി ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കണമെന്ന നിർദേശവുമായി കെഎസ്ഇബി.
2023-24 വര്‍ഷത്തില്‍ അധികമായി വാങ്ങിയ വൈദ്യുതിയുടെ പണമാണ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കണമെന്ന ആവശ്യവുമായി കെഎസ്ഇബി ഇപ്പോൾ റെഗുലേറ്ററി കമ്മീഷനെ സമീപിച്ചിരിക്കുന്നത്.
2023-24 വര്‍ഷത്തില്‍ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിന്റെ ലഭ്യതയില്‍ വലിയ കുറവുണ്ടായി. ഇതേ തുടര്‍ന്ന് അധിക വൈദ്യുതി വാങ്ങുന്നതിനായി 745.86 കോടി രൂപ ചെലവഴിച്ചതായും കെഎസ്ഇബി റെഗുലേറ്ററി കമ്മീഷനെ അറിയിച്ചിട്ടുണ്ട്.
അധിക ചെലവ് നികത്തുന്നതിനായി യൂണിറ്റിന് 32 പൈസ വീതം ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കണമെന്നാണ് കെഎസ്ഇബിയുടെ ഇപ്പോഴത്തെ ആവശ്യം. കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രതീക്ഷിച്ച മഴ ലഭിക്കാതിരുന്നതിനാല്‍ 1,477 ദശലക്ഷം യൂണിറ്റ് ജലവൈദ്യുത ഉത്പാദനമാണ് കുറഞ്ഞത്.