തൃശൂർ: വാഹനാപകടത്തിൽ പരുക്കേറ്റ നടൻ ഷൈൻ ടോം ചാക്കോയെ ഇന്നു ശസ്ത്രക്രിയയ്ക്കു വിധേയനാക്കും. അപകടത്തിൽ ഷൈനിന്റെ ഇടതു തോളിനു താഴെ മൂന്ന് പൊട്ടലുണ്ട്.
ഷൈനും ഇടുപ്പെല്ലിനു ഗുരുതര പരുക്കേറ്റ അമ്മ മരിയ കാർമലും (68) നിലവിൽ സൺ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം അപകടത്തിൽ മരിച്ച ഷൈനിന്റെ പിതാവ് സി.പി. ചാക്കോയുടെ (73) സംസ്കാരം ഇന്നു നടക്കും.
രാവിലെ 10.30ന് മുണ്ടൂർ കർമല മാതാ പള്ളിയിൽ ആണ് സംസ്കാരം നടക്കുക. സംസ്കാരച്ചടങ്ങുകൾക്കായി ഷൈനിനെ ഇന്നു രാവിലെ ആശുപത്രിയിൽ നിന്നു മുണ്ടൂരിലെത്തിക്കും. തുടർന്ന് മടങ്ങിയ ശേഷമായിരിക്കും ശസ്ത്രക്രിയ നടത്തുക.
അമ്മ മരിയയെ റൂമിലേക്കു മാറ്റിയെങ്കിലും ഭർത്താവ് ചാക്കോയുടെ വിയോഗ വാർത്ത ഇതുവരെ അറിയിച്ചിട്ടില്ല. ശസ്ത്രക്രിയയ്ക്കു ശേഷം മൂന്ന് ദിവസത്തിനുള്ളിൽ ആശുപത്രി വിടാമെങ്കിലും ആറാഴ്ചത്തെ വിശ്രമം വേണ്ടിവരും എന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.
വനിതാ ജീവനക്കാരോട് മോശമായി പെരുമാറി; ചോദ്യം ചെയ്ത ജീവനക്കാരനെ ബൈക്കിൽ വലിച്ചിഴച്ചു, ഗുരുതര പരിക്ക്
ആലപ്പുഴ: വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ജീവനക്കാരനെ ബൈക്കിൽ വലിച്ചിഴച്ചു. ആലപ്പുഴ മാന്നാറിൽ ഇന്നലെ വൈകീട്ടാണ് സംഭവം നടന്നത്. ആക്രമണം നടത്തിയ തലവടി സ്വദേശി ബൈജുവിനെ(40) പൊലീസ് കസ്റ്റഡിയിലെടുത്തു.
മാന്നാറിലെ എൻആർസി സൂപ്പർ മാർക്കറ്റിലേക്ക് ബ്ലീച്ചിങ് പൗഡർ അന്വേഷിച്ചെത്തിയതായിരുന്നു ബൈജു. തുടർന്ന് അവിടെയുണ്ടായിരുന്ന ജീവനക്കാരികളോട് മോശമായി പെരുമാറുകയായിരുന്നു.
ഇക്കാര്യം ചോദ്യം ചെയ്തതോടെ ഇയാൾ സൂപ്പർമാർക്കറ്റിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ തടയാൻ ശ്രമിച്ചപ്പോഴാണ് ജീവനക്കാരനെ ബൈക്കിൽ വലിച്ചിഴച്ചത്. ഗുരുതരമായ പരിക്കേറ്റ ജീവനക്കാരൻ ചികിത്സയിലാണ്.
നാട്ടുകാർ പിടികൂടിയാണ് ബൈജുവിനെ പൊലീസിൽ ഏൽപ്പിച്ചത്. ഇയാളെ അറസ്റ്റ് ചെയ്യുന്ന നടപടിയിലേക്ക് കടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.