കൊച്ചി : നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ എഫ്.ഐ.ആർ വിവരങ്ങൾ പുറത്ത്. നടനും ഒപ്പമുണ്ടായിരുന്ന മലപ്പുറം വളവന്നൂർ സ്വദേശി അഹമ്മദ് ഷായും ഹോട്ടൽ മുറിയിൽ വച്ച് ലഹരിമരുന്ന് ഉപയോഗിച്ചെന്ന് എഫ്.ഐ.ആറിൽ പറയുന്നു.
കേസിൽ ഷൈൻ ടോം ചാക്കോ ഒന്നാം പ്രതിയും അഹമ്മദ് ഷാ രണ്ടാംപ്രതിയുമാണ്. തെളിവ് നശിപ്പിക്കുന്നതിനാണ് ഷൈൻ ടോം ചാക്കോ ഹോട്ടൽ മുറിയിൽ നിന്ന് ഓടിരക്ഷപ്പെട്ടതെന്നും എഫ്.ഐ.ആറിൽ പറയുന്നു.
ഇന്ന് നാലുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഷൈനിനെ പൊലീസ് അറസ്റ്റ് ചെയ്തത്.എന്നാൽ ലഹരിഉപയോഗത്തിന് ഉൾപ്പെടെ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് നിലവിൽ ചുമത്തിയിരിക്കുന്നത്.
ലഹരി കേസുമായി ബന്ധപ്പെട്ട് ഷൈൻ ടോം ചാക്കോയുടെ മുടി, നഖം എന്നിവ ശാസ്ത്രീയ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. വൈദ്യ പരിശോധനയ്ക്ക് ശേഷം ഷൈൻ ടോം ചാക്കോയെ മാതാപിതാക്കളുടെ ജാമ്യത്തിലാണ് വിട്ടയച്ചത്.
ഷൈൻ പലതവണ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി എഫ്‌ഐആറിൽ പറയുന്നുണ്ട്. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹോട്ടലിൽ പരിശോധന നടത്തിയത്.
നടന്റെ നേതൃത്വത്തിൽ ഹോട്ടലിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. തന്നെ തേടി ഹോട്ടലിലെത്തിയത് പൊലീസാണെന്ന് അറിഞ്ഞിരുന്നില്ല. പിറ്റേന്ന് രാവിലെ മാത്രമാണ് ഡാൻസാഫ് സംഘമായിരുന്നു മുറിയിൽ എത്തിയതെന്ന് അറിഞ്ഞതെന്നുമാണ് നടൻ മൊഴി നൽകിയത്.
അതേസമയം കേസുമായി ബന്ധപ്പെട്ട് ഷൈൻ നൽകിയ മൊഴി അന്വേഷണ സംഘം പുറത്തുവിട്ടിട്ടുണ്ട്. രാസ ലഹരിയായ മെത്തംഫെറ്റമിനും കഞ്ചാവും താൻ ഉപയോഗിക്കാറുണ്ടെന്ന് നടൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.