കോഴിക്കോട്: താമരശ്ശേരി ഈങ്ങാപുഴയിൽ ഷിബില എന്ന യുവതിയെ ഭര്‍ത്താവ് യാസിർ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഗ്രേഡ് എസ്ഐയെ സസ്‌പെൻഡ് ചെയ്തു. താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ പിആര്‍ഒ ചുമതലയുണ്ടായിരുന്ന ഗ്രേഡ് എസ്ഐ നൗഷാദിനെതിരെയാണ് നടപടി. യാസിറിനെതിരെ ഷിബില നൽകിയ പരാതി കൈകാര്യം ചെയ്യുന്നതിൽ നൗഷാദിന് വീഴ്ച പറ്റിയെന്നാണ് കണ്ടെത്തൽ.
പരാതി കൈകാര്യം ചെയ്യുന്നതിൽ പൊലീസിന് നിഷ്ക്രിയത്വം ഉണ്ടായെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു. വിഷയത്തിൽ കോഴിക്കോട് റൂറൽ എസ്പി 15 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ഷിബിലയുടെ കുടുംബവും നേരത്തെ രംഗത്തെത്തിയിരുന്നു.
പൊലീസ് കൃത്യമായി ഇടപെടൽ നടത്തിയെങ്കിൽ തൻ്റെ മകൾ ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും പൊലീസിനെതിരെ നടപടി വേണമെന്നും ഷിബിലയുടെ പിതാവ് ആവശ്യപ്പെട്ടിരുന്നു. ഭർത്താവ് യാസിറിൻ്റെ കൂടെ നിൽക്കാൻ താൽപര്യമില്ലെന്ന് മകൾ പറഞ്ഞിരുന്നു. 28-ാം തീയതി താമരശ്ശേരി സ്റ്റേഷനിൽ വിശദമായ പരാതി നൽകിയെന്നും ഷിബിലയുടെ പിതാവ് പറഞ്ഞിരുന്നു.
ഈ മാസം 18-നാണ് താമരശ്ശേരി ഈങ്ങാപ്പുഴയിൽ യാസിർ ഭാര്യ ഷിബിലയെ വെട്ടിക്കൊലപ്പെടുത്തിയത്. ഷിബിലയുടെ വീട്ടിലെത്തിയ യാസിർ കത്തി ഉപയോഗിച്ച് വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിച്ച ഷിബിലയുടെ പിതാവ് അബ്ദു റഹ്‌മാനെയും മാതാവ് ഹസീനയേയും പ്രതി ആക്രമിച്ചിരുന്നു.