കോട്ടയം: സഭയുടെയും ദീപിക പത്രത്തിന്റെയും നിലപാടുകൾക്കെതിരെ ശക്തമായ വിമർശനവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് രംഗത്ത്. സഭ ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെങ്കിൽ, അതിന് തിരിച്ചടിയായി നിലപാട് മാറ്റേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ചില വ്യക്തികൾക്ക് വേണ്ടി പ്രവർത്തിക്കുന്നവർ സഭയ്ക്കുള്ളിലുണ്ടെന്നും, ദീപികയും അതേ സമീപനമാണ് സ്വീകരിക്കുന്നതെന്നും ഷോൺ ജോർജ് ആരോപിച്ചു. കെ.സി വേണുഗോപാലിനെയും ജോസ് കെ മാണിയെയും കൊണ്ട് സഭയ്ക്ക് എന്ത് നേട്ടമുണ്ടായെന്നു ചോദിച്ച അദ്ദേഹം, എഫ്സിആർഎ ബിൽ മാറ്റിവെച്ചത് ബിജെപിയുടെ സമ്മർദ്ദഫലമാണെന്നും അവകാശപ്പെട്ടു.
മാണി സി കാപ്പനെ പരിഹസിച്ച ഷോൺ ജോർജ്, അദ്ദേഹത്തിന് 65,000 വോട്ട് ലഭിക്കുമെന്ന അവകാശവാദം ചോദ്യം ചെയ്തു. 65000ൽ പരം വോട്ട് എവിടുന്ന് കിട്ടുമെന്ന് പറഞ്ഞാൽ നന്നായിരുന്നു.
കാപ്പൻ്റെ വോട്ട് 35000ൽ താഴരുതേയെന്നാണ് പ്രാർത്ഥന. ബൂത്തിലിരിക്കാൻ പോലും ആളില്ലായിരുന്നു. 55000ൽ പരം വോട്ട് തനിക്ക് കിട്ടും. ഭൂരിപക്ഷം എത്രയെന്ന് പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കെ.എം മാണിയുടെ ചരമ വാർഷികത്തോടനുബന്ധിച്ച് പാലായിൽ അനുകൂല വികാരം നിലനിൽക്കുന്നതായി കേരള കോൺഗ്രസ് (എം) കേന്ദ്രങ്ങൾ വിലയിരുത്തുന്നു. സിപിഎം വോട്ടുകൾ ഉൾപ്പെടെ പൂർണ്ണ പിന്തുണ ലഭിച്ചുവെന്നുമാണ് അവരുടെ കണക്ക് കൂട്ടൽ. സഭയുടെ വോട്ടുകളിൽ പ്രതീക്ഷ വെച്ച് മാണി സി കാപ്പൻ ക്യാമ്പും രംഗത്തുണ്ട്.
English Summary
BJP leader Shaun George strongly criticized the Church and Deepika newspaper, warning of a response if anti-BJP stance continues.
He also mocked Mani C Kappan’s vote claims, while political camps in Pala remain confident about their prospects.









