കൊച്ചി: താമരശ്ശേരി ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് അനുമതി നൽകി ഹൈക്കോടതി. ഇതിനു ആവശ്യമായ സൗകര്യം ഒരുക്കണമെന്നാണ് കോടതിയുടെ ഉത്തരവ്.
കോഴിക്കോട് ഒബ്‌സര്‍വേഷന്‍ ഹോമിലാണ് വിദ്യാര്‍ഥികള്‍ കഴിയുന്നത്. ഇവര്‍ക്ക് പ്ലസ് വണ്ണിലേയ്ക്ക് പ്രവേശനത്തിനുള്ള അവസാന തിയതി നാളെയാണ്. ഇതിന് അവസരം ഒരുക്കണം എന്നാവശ്യപ്പെട്ട് പ്രതികള്‍ കോടതിയെ സമീപിക്കുകയായിരുന്നു.
പ്രവേശനം തടയരുതെന്നും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നുമാണ് കോഴിക്കോട് ഒബ്‌സര്‍വേഷന്‍ ഹോം സൂപ്രണ്ടിന് കേരള ഹൈക്കോടതി നൽകിയ നിർദേശം. പ്രതികള്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ താമരശ്ശേരി പൊലീസിനോടും കോടതി ആവശ്യപ്പെട്ടു.
താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന ഷഹബാസിനെ മര്‍ദിച്ചു കൊലപ്പെടുത്തിയതിനാണ് ആറ് സഹ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഒബ്‌സര്‍വേഷന്‍ ഹോമിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്.
അതേസമയം കേസിൽ ആറു പേരെ പ്രതി ചേർത്തുള്ള കുറ്റപത്രം സമർപ്പിച്ചിരുന്നു. ജുവൈനൽ ജസ്റ്റിസ് ബോർഡ് മുമ്പാകെയാണ് കുറ്റപത്രം സമർപ്പിച്ചത്.
107 സാക്ഷികളെ ഉൾപ്പെടുത്തിയുള്ള കുറ്റപത്രത്തിൽ, ഇൻസ്റ്റഗ്രാം ഗ്രൂപ്പിലെ ചാറ്റ് ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളും ഹാജരാക്കിയിട്ടുണ്ട്. ഗൂഢാലോചനയെ കുറിച്ച് തുടർ അന്വേഷണം നടത്തുമെന്നും കുറ്റപത്രത്തിലുണ്ട്.
ഷഹബാസിൻ്റെ കുടുംബം തുടക്കം മുതൽ തന്നെ പ്രതികളായ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളുടെ ബന്ധുക്കളുടെ പങ്കിൽ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ കൃത്യത്തിൽ പ്രതികളുടെ ബന്ധുക്കളാരും നേരിട്ട് പങ്കെടുത്തില്ലെന്നാണ് പൊലീസ് നിഗമനം.
ബന്ധുക്കളുടെയടക്കം പങ്ക് സംബന്ധിച്ച് കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വ്യക്തത വരുമെന്നാണ് കരുതുന്നത്.