പാലക്കാട്: പട്ടാമ്പി സംസ്‌കൃത കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകർ റാഗിങ് നടത്തുന്നതായി വിദ്യാർത്ഥികളുടെ പരാതി. കോളേജിലെ ഒന്നാം വർഷ ബിഎ സംസ്‌കൃതം, മലയാളം വിദ്യാർത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. റഷീംദ്, സഫ്‌വാൻ എന്നിവരെ എസ്എഫ്‌ഐക്കാർ ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവത്തിൽ എസ്എഫ്‌ഐ പ്രവർത്തകരായ സീനിയർ വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.
എന്നാൽ പോലീസിലും അധ്യാപകർക്കും പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. കൂടാതെ കലാലയത്തിലെ ഭരണം നഷ്ടമായത് മുതൽ എസ്എഫ്‌ഐ നിരന്തരം ആക്രമണം അഴിച്ചുവിടുന്നുവെന്നും വിദ്യാർത്ഥികൾ വെളിപ്പെടുത്തി. എസ്എഫ്‌ഐയ്‌ക്കെതിരെ പരാതിപ്പെടാൻ പലർക്കും ഭയമാണെന്നും ഗുണ്ടകളെ പോലെയാണ് ഇവർ പെരുമാറുന്നതെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
എസ്എഫ്‌ഐ പ്രവർത്തകർ അടക്കമുള്ള സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനത്തിന് ഇരയായാണ് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥ് മരിച്ചത്. 130 വിദ്യാർത്ഥികളുടെ മുമ്പിൽ വിവസ്ത്രനാക്കി നിർത്തി ആൾക്കൂട്ട വിചാരണ നടത്തിയെന്നും ഇരുമ്പ് വടി ഉപയോഗിച്ചും ബെൽറ്റ് ഉപയോഗിച്ചും മർദ്ദിച്ചുവെന്നും ആന്റി-റാഗിംഗ് സ്‌ക്വാഡ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. സിദ്ധാർത്ഥിന്റെ മരണത്തോടെയാണ് ഇപ്പോൾ മറ്റു കോളേജുകളിലെ എസ്എഫ്‌ഐ പ്രവർത്തകരുടെ ക്രൂരതകൾ പുറത്തു വരുന്നത്.
Read Also: സിദ്ധാർത്ഥന്റെ മരണം; വെറ്ററിനറി സർവകലാശാലാ വിസിയെ സസ്പെൻഡ് ചെയ്ത് ഗവർണർ