പ്രോട്ടീൻ പൗഡറുകള്‍ വില്‍ക്കുന്നതിനുള്ള ലൈസൻസിന്റെ മറവിൽ മുലപ്പാല്‍ കുപ്പിയിലാക്കി വില്‍പന നടത്തിയ സ്ഥാപനം പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്. മാധവാരത്തെ ലൈഫ് വാക്സിൻ സ്റ്റോറാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് സീല്‍ ചെയ്തത്. സ്ഥാപന ഉടമ മുത്തയ്യയ്ക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് കേസെടുത്തിട്ടുണ്ട്. മുലപ്പാല്‍ വില്‍ക്കുന്നത് നിയമ വിരുദ്ധമാണെന്ന് ദേശീയ ഭക്ഷ്യ സുരക്ഷാ അതോറിറ്റി സർക്കുലർ ഇറക്കിയിരുന്നു. 10 ദിവസം മുമ്ബ് ലഭിച്ച പരാതിയെ തുടർന്നാണ് മാധവാരത്തെ കെകെആർ ഗാർഡനില്‍ പ്രവർത്തിക്കുന്ന സ്ഥാപനത്തില്‍ തിരുവള്ളൂരിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസർ ഡോ എം ജഗദീഷ് ചന്ദ്രബോസിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. സ്ഥാപനത്തിലെ ഫ്രീസറില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയ 45 കുപ്പി മുലപ്പാല്‍ പരിശോധനയ്ക്കായി ഗിണ്ടിയിലെ ലാബിലേക്ക് അയച്ചു.
50 മില്ലിലിറ്റർ ബോട്ടില്‍ 500 രൂപയ്ക്കാണ് വിറ്റിരുന്നത്. പാല്‍ നല്‍കിയവരുടെ പേര് ബോട്ടിലിനു പുറത്ത് രേഖപ്പെടുത്തിയിരുന്നു. ഇവരെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. സ്ഥാപനം നടത്തുന്ന വ്യക്തിക്ക് പ്രോട്ടീൻ പൗഡറുകള്‍ വില്‍ക്കുന്നതിനുള്ള ലൈസൻസാണ് ഉണ്ടായിരുന്നത്. ഇതിന്‍റെ മറവിലായിരുന്നു അനധികൃത മുലപ്പാല്‍ വില്‍പ്പനയെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസർ വിശദീകരിച്ചു.