കേരളത്തിന്റെ വിനോദസഞ്ചാരമേഖലയ്ക്ക് മുതൽക്കൂട്ടാകുന്ന സീപ്ലെയ്ൻ പദ്ധതിയ്ക്ക് ചിറകുമുളച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നുയർന്ന സീപ്ലെയ്ൻ ബോൾഗാട്ടി പാലസിന് സമീപത്തുള്ള കൊച്ചിക്കായലിലാണ് ലാൻഡിംഗ് നടത്തിയത്. മാട്ടുപ്പെട്ടി, കൊച്ചി, അഗത്തി എന്നിവിടങ്ങളിലേക്കാണ് സീപ്ലെയ്ൻ സർവീസ് നടത്തുക.
സീപ്ലെയ്ൻ സർവീസ് പ്രവർത്തനം ആരംഭിക്കുന്നതോടെ കൊച്ചിയിൽ നിന്ന് മൂന്നാറിലേക്ക് 25 മിനിറ്റിനുള്ളിൽ എത്താനാകുമെന്നാണ് അവകാശവാദം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 3 മണിക്കൂർ, എറണാകുളം റെയിൽവേസ്റ്റേഷനിൽ നിന്ന് മൂന്നര മണിക്കൂർ എന്നിങ്ങനെയാണ് റോഡ് മാർഗം ഇപ്പോൾ മൂന്നാറിലേക്കുള്ള യാത്ര സമയം.
കേരളത്തിലേക്കെത്തുന്ന വിനോദ സഞ്ചാരികൾക്ക് മൂന്നാറിലേക്കുള്ള യാത്രാസമയത്തിൽ വലിയ ലാഭമുണ്ടാക്കുന്ന പദ്ധതി വിനോദ സഞ്ചാര മേഖലയിൽ ഒരു കുതിച്ചുചാട്ടത്തിനുതന്നെ വഴിയൊരുക്കുമെന്ന് ഉറപ്പാണ്. എന്നാൽ സീപ്ലെയിൻ പദ്ധതി കേരളത്തിലെ സാധാരണക്കാർക്ക് പ്രയോജനപ്പെടുത്താൻ ആകുമോയെന്നും ടിക്കറ്റ് നിരക്ക് എത്രയാകുമെന്നുള്ള ചോദ്യങ്ങൾ ഉയർന്ന് കഴിഞ്ഞു.
നിലവിൽ നേര്യമംഗലം, അടിമാലി വഴിയാണ് സഞ്ചാരികൾ മൂന്നാറിലേക്ക് എത്തുന്നത്. ഈ പാതയുടെ 14.5 കിലോമീറ്റർ വനമേഖലയായതുകൊണ്ട് തന്നെ രാത്രിയാത്ര വളരെ അപകടകരമാണ്. സഞ്ചാരികളിൽ പലരും ഉച്ചയോടെ മൂന്നാർ വിടുന്നതും പതിവാണ്.
ഇതെല്ലാം മൂന്നാറിന്റെ ടൂറിസം സാധ്യതകൾക്ക് വെല്ലുവിളിയാകുന്നുണ്ട്. യാത്രസമയം കുറയുന്നതോടെ ടൂർ കമ്പനികൾ തന്നെ സഞ്ചാരികളെ മൂന്നാറിലെത്തിക്കാൻ മുൻകൈയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നാറിൽ ചികിത്സാസൗകര്യങ്ങൾ വളരെ പരിമിതമായതിനാൽ അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ കൊച്ചിയിലെത്തിക്കാനും സീപ്ലെയ്ൻ സർവ്വീസ് യാഥാർത്ഥ്യമാകുന്നതോടെ സാധിക്കുമെന്നും റിപ്പോർട്ടുണ്ട്. കാന്തല്ലൂർ, മറയൂർ എന്നിവിടങ്ങളിലെ ജനങ്ങൾക്കും ഈ സൗകര്യം ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.
കേന്ദ്രസർക്കാരിന്റെ ഉഡാൻ പദ്ധതിയുടെ ഭാഗമായാണ് സീപ്ലെയ്ൻ സർവ്വീസ് ആരംഭിച്ചത്. സഞ്ചാരികൾക്കും പ്രദേശവാസികൾക്കും സീപ്ലെയ്ൻ സർവീസ് ഒരുപോലെ പ്രയോജനപ്പെടുത്താൻ കഴിയും. 17 സീറ്റർ വിമാനത്തിന്റെ ഉടമസ്ഥർ കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡി ഹാവിലൻഡ്കമ്പനിയാണ്.
അതേസമയം കൊച്ചിയിൽ നിന്ന് മൂന്നാറിലേക്കുള്ള സീപ്ലെയ്ൻ ടിക്കറ്റ് നിരക്കുകളിൽ അധികൃതർ വ്യക്ത വരുത്തിയിട്ടില്ല. 1500നും 5000നും ഇടയിലാകും ടിക്കറ്റ് നിരക്കുകളെന്നാണ് പ്രതീക്ഷ. spiceshuttle.com എന്ന വെബ്‌സൈറ്റിലൂടെയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. പകൽ സമയത്താണ് സീപ്ലെയ്ൻ സർവീസ് ഉണ്ടാകുക. സീപ്ലെയിനിൽ അനുവദനീയമായ ലഗേജുകളുടെ ഭാരം 25 കിലോഗ്രാമാണ്.
ഏകദേശം മൂന്ന് കിലോമീറ്റർ വിശാലമായി കിടക്കുന്ന ജലപ്പരപ്പാണ് മാട്ടുപ്പെട്ടി ഡാമിലേത്. എല്ലാ കാലത്തും വെള്ളമുണ്ടെന്നുള്ളതും മറ്റൊരു പ്രത്യേകതയാണ്. ഇരട്ട എൻജിനുള്ള 19 സീറ്റർ ജലവിമാനമാണ് സർവീസിനായി ഉപയോഗിക്കുന്നത്. ഏതുചെറു ജലാശയത്തിലും എളുപ്പത്തിൽ ഇറക്കാമെന്നതും ഇതിന്റെ സവിശേഷതയാണ്.
അതേസമയം സീപ്ലെയിനിന്റെ ശബ്ദം മാട്ടുപ്പെട്ടിയിലെ ആനകളുടെ സഞ്ചാരത്തെ ബാധിക്കുമെന്ന് വനം വകുപ്പ് അഭിപ്രായപ്പെട്ടു. ഈ വനമേഖലയിൽ പത്ത് കാട്ടാനകളാണുള്ളത്. വെള്ളം കുടിക്കാനായി മാട്ടുപ്പെട്ടി ഡാമിനും പരിസരപ്രദേശങ്ങളിലുമായി ഇവ കൂട്ടത്തോടെ എത്താറുണ്ട്. സീപ്ലെയ്‌നിന്റെ ശബ്ദം അവയ്ക്കിടയിൽ ഭീതിയുണ്ടാക്കും. അതിനാൽ മാട്ടുപ്പെട്ടി റിസർവോയറിൽ സീപ്ലെയ്ൻ ലാൻഡ് ചെയ്യുന്നത് ഒഴിവാക്കണമെന്നും വനം വകുപ്പ് അധികൃതർ ആവശ്യപ്പെട്ടു.
ടിക്കറ്റ് നിരക്കിൽ ഇതുവരെയും ഔദ്യോഗിക അറിയിപ്പുകൾ വന്നിട്ടില്ലെങ്കിലും സാധാരണക്കാ4ക്ക് കൂടി പ്രയോജനകരമാകുന്ന വിധത്തിൽ സീപ്ലെയി9 പദ്ധതി നടപ്പാക്കുമെന്ന് പിഎ മുഹമ്മദ് റിയാസ് പറയുന്നത്. പരീക്ഷണപ്പറക്കലിനു മുന്നോടിയായി സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യവെയാണ് ടൂറിസം മന്ത്രിയുടെ വാക്കുകൾ.
പദ്ധതി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് സ4ക്കാ4 ശ്രമിക്കുന്നത്. ഇതിനായി പ്രത്യേക പദ്ധതി വിനോദ സഞ്ചാര വകുപ്പ് തയാറാക്കിയിട്ടുണ്ട്. കേരളത്തിൽ നാല് പ്രധാന വിമാനത്താവളങ്ങളാണുള്ളത്. കേരളത്തിലെ നിരവധി ഡാമുകളും കായലുകളും പദ്ധതിയുടെ ഭാഗമാക്കി മാറ്റാ9 കഴിയുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സീപ്ലെയ്ൻ സർവീസുകളുടെ ഹബ്ബുകളായി 4 വിമാനത്താവളങ്ങൾ മാറുമെന്നാണ് മറ്റൊരു റിപ്പോർട്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളായിരിക്കും അതതു മേഖലകളിലെ സീപ്ലെയ്ൻ സർവീസുകളുടെ പ്രധാന നിയന്ത്രണ കേന്ദ്രം. വിമാനത്താവളങ്ങളിൽ നിന്നു വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും തിരിച്ചും സഞ്ചാരികളെ എത്തിക്കുക, വിനോദ സഞ്ചാര കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുക തുടങ്ങിയവയാണ് പ്രധാന പ്രവർത്തനങ്ങൾ.
സംസ്ഥാന ഹൈഡ്രോഗ്രഫിക്കൽ സർവേ വിഭാഗം വിവിധ ജലാശയങ്ങളിലെ ആഴ പരിശോധന നടത്തി സീ പ്ലെയ്ൻ സർവീസിനു യോജിച്ച 10 ജലാശയങ്ങൾ സംബന്ധിച്ച് സർക്കാരിനു റിപ്പോർട്ട് നൽകിയിരുന്നു. കഴിഞ്ഞ ദിവസം സീപ്ലെയ്ൻ സർവീസ് നടത്തിയ ബോൾഗാട്ടി, മാട്ടുപ്പെട്ടി എന്നിവയ്ക്കു പുറമേ വേമ്പനാട്ടു കായൽ, പുന്നമടക്കായൽ, അഷ്ടമുടിക്കായൽ, പൊന്നാനി, ബേപ്പൂർ തുടങ്ങിയ പ്രദേശങ്ങളും പട്ടികയിലുണ്ട്. നാനൂറോളം ജലാശയങ്ങളിലാണ് പരിശോധന നടത്തിയത്. ഇവയിൽ ഭൂരിഭാഗവും വിവിധ തരം സീ പ്ലെയ്ൻ സർവീസിനു യോജിച്ച രീതിയിൽ മാറ്റിയെടുക്കാമെന്നും ഹൈഡ്രോഗ്രഫിക്കൽ സർവേ വിഭാഗം കണ്ടെത്തിയിരുന്നു.