തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ പ്രവൃത്തി സമയം കൂട്ടാനൊരുങ്ങി സർക്കാർ. ഹൈസ്കൂൾ ക്ലാസുകൾ അരമണിക്കൂർ കൂട്ടാനാണ് തീരുമാനം. യുപിയിൽ രണ്ട് ശനിയാഴ്ചയും ഹൈസ്കൂളിന് ആറ് ശനിയാഴ്ചയും പ്രവൃത്തി ദിനമാക്കും.
അതേസമയം എൽപി ക്ലാസുകൾക്ക് ഇത്തവണ അധിക ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കേണ്ട എന്നാണ് തീരുമാനം. എൽപിയിൽ ഇപ്പോൾ തന്നെ 800 മണിക്കൂർ അധ്യയന സമയം ഉണ്ട്. യുപി തലത്തില്‍ 1000 മണിക്കൂർ അധ്യയനസമയം ഉറപ്പാക്കാനാണ് രണ്ട് അധിക ശനിയാഴ്ചകൾ ക്ലാസ് വെക്കുന്നത്.
ഹൈസ്കൂളിൽ 1200 മണിക്കൂർ ഉറപ്പാക്കാൻ ആറ് അധിക ശനിയാഴ്ചയും ദിവസം അരമണിക്കൂർ ക്ലാസ് സമയം കൂട്ടാനും ആണ് സർക്കാർ തീരുമാനം. എന്നാൽ അരമണിക്കൂർ അധിക ക്ലാസ് വെള്ളിയാഴ്ച ഉണ്ടാവില്ല.
ആഴ്ചയിൽ തുടർച്ചയായി ആറ് പ്രവൃത്തിദിനം വരാത്ത രീതിയിലായിരിക്കും ശനിയാഴ്ചത്തെ ക്ലാസ്സുകളുടെ ക്രമീകരണം. ഹൈക്കോടതിയുടെ അന്ത്യശാസനയ്ക്ക് പിന്നാലെയാണ് സർക്കാർ പുതിയ അധ്യയനവർഷത്തെ കലണ്ടർ തീരുമാനിച്ചത്.
ജ്യോതി കണ്ണൂരിലുമെത്തി; സമൂഹമാധ്യമത്തിൽ തെയ്യത്തോടൊപ്പമുള്ള വീഡിയോ
കണ്ണൂർ: പാക്കിസ്ഥാൻ ചാരവൃത്തി നടത്തിയ ഹരിയാനയിലെ യുട്യൂബര്‍ ജ്യോതി മല്‍ഹോത്ര കണ്ണൂരിലുമെത്തി. പയ്യന്നൂരിനു സമീപത്തെ കാങ്കോല്‍ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്രത്തില്‍ നിന്നുള്ള തെയ്യത്തിന്‍റെ വീഡിയോ ജ്യോതി തന്നെയാണ് തന്റെ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരിക്കുന്നത്.
വിവരം പുറത്തുവന്നതോടെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിൽ കേരളത്തില്‍ നടത്തിയ ഏഴുദിവസത്തെ സന്ദര്‍ശനത്തിനിടെ ജ്യോതി ഈ ക്ഷേത്രത്തിലുമെത്തിയെന്നാണ് വിലയിരുത്തൽ.
കൊച്ചി മട്ടാഞ്ചേരി കപ്പല്‍ശാലയുള്‍പ്പെടെ ജ്യോതി സന്ദര്‍ശിക്കുകയും മട്ടാഞ്ചേരിയില്‍ ഹോട്ടലില്‍ താമസിച്ചതായും നിരവധി ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളതായും കണ്ടത്തിയതിനു പിന്നാലെ കേരള പൊലീസും ജ്യോതിയുടെ സന്ദര്‍ശനത്തെപ്പറ്റി അന്വേഷിക്കുന്നുണ്ട്.
അതിനിടെ ജ്യോതി കാങ്കോല്‍ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്രത്തിലുമെത്തിയതായി വിവരം. ഓപ്പറേഷന്‍ സിന്ദൂറിന്‍റെ സമയത്ത് പാക്കിസ്ഥാന് വിവരങ്ങൾ ചോര്‍ത്തി നല്‍കിയെന്ന കുറ്റത്തിന് അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.









