കൊല്ലത്ത് സ്വർണ്ണക്കപ്പിനായുള്ള ആവേശകരമായ പോരാട്ടം തുടരുകയാണ്.ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലോത്സവ വേദിയ്ക്കാണ് കൊല്ലം സാക്ഷ്യം വഹിക്കുന്നത്. പുസ്തകത്തിനും പഠനത്തിനും പരീക്ഷകൾക്കും വിട നൽകി പാട്ടും നൃത്തവും ചിരിയും സമ്മാനങ്ങളും ചിലർക്ക് അല്പം പരിഭവത്തിന്റെ കണ്ണീരും നൽകി മടങ്ങുന്ന ആഘോഷ ദിനങ്ങൾ . ഇപ്പോഴിതാ നാലാംദിനം മത്സരങ്ങൾ പുരോഗമിക്കവേ പോയിൻറ് പട്ടികയിൽ കണ്ണൂർ ജില്ല മുന്നിൽ. 763 പോയിൻറുകൾ നേടിയാണ് കണ്ണൂർ സ്വർണക്കപ്പിനായുള്ള പോരാട്ടത്തിൽ മുന്നിലുള്ളത്. 758 പോയിൻറുമായി നിലവിലെ ജേതാക്കളായ കോഴിക്കോടാണ് രണ്ടാമത്. 752 പോയിൻറുമായി പാലക്കാട് മൂന്നാമതുണ്ട്.തൃശൂർ 733, കൊല്ലം 725, മലപ്പുറം 722, എറണാകുളം712, തിരുവനന്തപുരം687, ആലപ്പുഴ 674, കോട്ടയം 661, കാസർകോട് 661, വയനാട് 633 ,പത്തനംതിട്ട 600, ഇടുക്കി 578 എന്നിങ്ങനെയാണ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 4.30 വരെയുള്ള മത്സരഫലങ്ങൾ പ്രകാരമുള്ള പോയിൻറ് നില.
ഹൈസ്കൂൾ വിഭാഗത്തിൽ 37 പോയിൻറുമായും ഹയർ സെക്കൻഡറി വിഭാഗത്തിൽ392 പോയിൻറുമായും കണ്ണൂർ ജില്ല തന്നെയാണ് മുന്നിട്ടുനിൽക്കുന്നത്.അഞ്ച് ദിവസത്തെ കലാമേളക്ക് തിങ്കളാഴ്ചയാണ് സമാപനം. 24 വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. കൊല്ലം ആശ്രാമം മൈതാനത്ത് ഒരുക്കിയ ‘ഒ.എൻ.വി സ്മൃതി’യാണ് പ്രധാനവേദി. എച്ച്.എസ്, എച്ച്.എസ്.എസ് ജനറൽ, എച്ച്.എസ് സംസ്കൃതം, അറബിക് വിഭാഗങ്ങളിൽ ആകെ 239 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. 10,000ലേറെ വിദ്യാർഥികളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്.
Read Also : മകരവിളക്കിന് 800 കെഎസ്ആര്‍ടിസി ബസുകൾ സർവീസ് നടത്തും; മന്ത്രി കെ ബി ഗണേഷ് കുമാർ