തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിൽ ശിപാർശ. സ്‌കൂള്‍ കലോത്സവങ്ങള്‍ ഘടനാപരമായ മാറ്റങ്ങള്‍ക്ക് വിധേയമാക്കണം. ജില്ലാതലത്തോടെ മത്സരങ്ങള്‍ പൂര്‍ണ്ണമായും അവസാനിപ്പിക്കണമെന്നും സംസ്ഥാനതലം സാംസ്‌കാരിക വിനിമയത്തിന് മാത്രമായി പരിമിതപ്പെടുത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.(school festival needs drastic changes; Khader Committee says should end the competitions at the district level)
പ്രൈമറി തലത്തിലെ കുട്ടികളെ ഒരു യൂണിറ്റായും കൗമാര പ്രായത്തിലുള്ള സെക്കന്ററി കുട്ടികളെ മറ്റൊരു യൂണിറ്റായും പരിഗണിക്കണം. ഇതുവഴി സ്‌കൂള്‍ കലോത്സവത്തിന്റെ ഇന്നുള്ള അനാരോഗ്യപരമായ വൈപുല്യം ഒഴിവാക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലുള്ള അനാരോഗ്യകരമായ മത്സരങ്ങള്‍ നിരുത്സാഹപ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കലോത്സവത്തെ മത്സരമാക്കി മാറ്റുന്നത് ഗ്രേസ് മാര്‍ക്കിന്റെ സ്വാധീനത്താലാണ്. ഇതില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് തീര്‍ച്ചയായും പ്രോത്സാഹനം നല്‍കണം. അത് ഇന്ന് നല്‍കുന്ന രീതിയിലാണോ വേണ്ടത് എന്ന ഗൗരവമായ പുനരാലോചന അനിവാര്യമാണെന്നും റിപ്പോര്‍ട്ടില്‍ നിർദേശം നൽകിയിട്ടുണ്ട്.
സ്‌കൂള്‍ കലോത്സവം എല്ലാവര്‍ഷവും നിശ്ചിത ദിനങ്ങളില്‍ നടത്താന്‍ തീരുമാനിക്കുക. അത് ടൂറിസ്റ്റുകളുടെ യാത്ര ക്രമീകരിക്കാനും അതുവഴി വലിയതോതില്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനും ഇടയാക്കും. കേരളത്തിലെ ആഭ്യന്തര ടൂറിസത്തിന് ഉത്തേജനം നല്‍കുന്ന സാംസ്‌കാരിക വിനിമയ പരിപാടിയാക്കി ഇതിനെ വളര്‍ത്തിയെടുക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.