അബ്ദുൾ റഹീമിന് ആശ്വാസം
റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന് കൂടുതൽ ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി തള്ളി. കേസില്‍ കീഴക്കോടതി വിധി സുപ്രീം കോടതി ശരി വെച്ചു.
ഹർജി തള്ളിയ സാഹചര്യത്തിൽ ഇനി റഹീമിന് എതിരെ മറ്റു നടപടികൾ ഉണ്ടാവില്ല. ഇതോടെ അബ്ദുൾ റഹീമിന്റെ മോചന നടപടികളും എളുപ്പമാകും. സുപ്രീം കോടതി വിധിയിൽ റഹീം നിയമ സഹായ സമിതി സന്തോഷം പ്രകടിപ്പിച്ചു.
സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദിലെ ജയിലിൽ കഴിയുകയാണ് കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീം. കേസിൽ 20 വര്‍ഷത്തേക്കാണ് കോടതി അബ്ദുൽ റഹീമിന് ശിക്ഷ വിധിച്ചിരുന്നത്.
2026 ഡിസംബറിൽ കേസിന് 20 വർഷം പൂർത്തിയാകും. സ്വകാര്യ അവകാശത്തിന്‍റെ അടിസ്ഥാനത്തിൽ വിധിച്ച വധശിക്ഷയാണ് 1.5 കോടി റിയാൽ (ഏകദേശം 34 കോടി ഇന്ത്യൻ രൂപ) ദിയാധനം സ്വീകരിച്ച് വാദി ഭാഗം മാപ്പ് നൽകിയതോടെ ഒരു വര്‍ഷം മുമ്പ് ഒഴിവായത്.
എന്നാൽ പബ്ലിക് റൈറ്റ് പ്രകാരം തീർപ്പാവാത്തതാണ് ജയിൽ മോചനം നീണ്ടുപോകാൻ ഇടയാക്കിയിരുന്നത്. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 13 സിറ്റിങ്ങാണ് നടന്നത്.
2006 നവംബറിലാണ് സൗദി ബാലൻ അനസ് അൽ ഫായിസിന്‍റെ കൊലപാതകക്കേസിൽ അബ്ദുൽ റഹീം അറസ്റ്റിലായത്. തുടർന്ന് 2012ലാണ് വധശിക്ഷ വിധിച്ചത്.
മലയാളി യുവാവ് കൊല്ലപ്പെട്ടു
ദമ്മാം: സൗദി അറേബ്യയിലുണ്ടായ വാക്കുതര്‍ക്കത്തെ തുടർന്ന് മലയാളി യുവാവ് കൊല്ലപ്പെട്ടു. സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയായ ദമ്മാമിലാണ് സംഭവം.
തിരുവനന്തപുരം ബാലരാമപുരം സ്വദേശി അഖില്‍ അശോക് കുമാർ(28) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച ദമ്മാമിലെ ബാദിയയിലാണ് സംഭവം.
സൗദി പൗരനുമായുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് അഖില്‍ കൊല്ലപ്പെട്ടത്.
സംഭവത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു.
എന്നാൽ സംഭവത്തിന് സാക്ഷിയായ സുഡാനി പൗരൻ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. ദമ്മാമിനു സമീപം ഖത്തീഫിലാണ് അഖില്‍ ജോലി ചെയ്തിരുന്നത്.
അഖിലിന്റെ ഭാര്യയും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം അഖിലിനോടൊപ്പം ഉണ്ടായിരുന്നുവെങ്കിലും രണ്ടാഴ്ച മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്.
റിയാദിലുള്ള അഖിലിന്റെ സഹോദരന്‍ ആദര്‍ശും ബന്ധുക്കളും ദമ്മാമില്‍ എത്തി സഹോദരന്റെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.
മലയാളി യുവതിയെ ഷാർജയിൽ കാണാനില്ലെന്ന് പരാതി
ഷാർജ: മലയാളി യുവതിയെ ഷാർജയിൽ നിന്നും കാണാതായെന്ന് പരാതി. തിരുവനന്തപുരം സ്വദേശികളായ ദമ്പതികളുടെ മകൾ റിതികയെ (പൊന്നു -22) ആണ് കാണാതായത്. ഷാർജ അബു ഷഗാറയിലാണ് ഇവർ താമസിക്കുന്നത്.
ഇന്നലെ രാവിലെ എട്ട് മണി മുതലാണ് യുവതിയെ കാണാതായത്. സംഭവത്തിൽ കുടുംബം അൽഗർബ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
സഹോദരന് രക്തപരിശോധന നടത്താൻ വേണ്ടി അബു ഷഗാറിലെ സബ അൽ നൂർ ക്ലിനിക്കിലേക്ക് കൂടെ പോയതാണ് റിതിക എന്നാണ് കുടുംബം പറയുന്നത്.
സഹോദരൻ ലാബിലേക്ക് കയറിയ സമയം റിതിക ക്ലിനിക്കിൽ ഇരിക്കുകയായിരുന്നു.
എന്നാൽ അഞ്ച് മിനിട്ടിനകം സഹോദരൻ ലാബിൽ നിന്നിറങ്ങി നോക്കിയപ്പോഴേക്കും റിതികയെ കാണാനില്ലായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ യുവതി ക്ലിനിക്കിന്റെ പിൻവശത്തെ വാതിലിലൂടെ പുറത്തിറങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ പരിസരപ്രദേശങ്ങളിൽ ബന്ധുക്കൾ അന്വേഷിച്ചെങ്കിലും യുവതിയെ കണ്ടെത്താൻ കഴിഞ്ഞില്ല.
തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. വെളുപ്പിൽ കറുത്ത വരകളുള്ള ടോപ്പും പാന്റ്സുമായിരുന്നു കാണാതാകുമ്പോൾ റിതിക ധരിച്ചിരുന്നത്.
Summary: The Saudi Supreme Court has upheld the lower court’s verdict in the case of Abdul Raheem, who is currently serving a sentence in a Saudi prison. The prosecution’s appeal seeking an enhanced punishment has been dismissed.