ബംഗ്ലാദേശുമായുള്ള ടി20 ലോകകപ്പ് സന്നാഹ മല്‍സരത്തില്‍ സഞ്ജു സാംസണിന്റെ പുറത്താവല്‍ വിവാദത്തിലായിരിക്കുകയാണ്. ഐപിഎല്ലില്‍ മാത്രമല്ല ഇന്ത്യന്‍ കുപ്പായത്തിലും അംപയറുടെ മോശം തീരുമാനങ്ങള്‍ക്കു ഇരയായി മാറിക്കൊണ്ടിരിക്കുകയാണ് സഞ്ജു സാംസണ്‍.
കഴിഞ്ഞ ഐപിഎല്ലില്‍ സിക്സര്‍ ആവേണ്ടിയിരുന്ന ഷോട്ടില്‍ സഞ്ജുവിനെതിരേ തേര്‍ഡ് അംപയര്‍ ഔട്ട് വിധിച്ചത് കണ്ടിരുന്നു. ഇപ്പോഴിതാ സന്നാഹത്തിലും അംപയറുടെ മറ്റൊരു മോശം തീരുമാനം അദ്ദേഹത്തെ ചതിച്ചിരിക്കുകയാണെന്നും ആരാധകര്‍ പറയുന്നു.
പ്രാക്ടീസ് മത്സരത്തില്‍ സഞ്ജു പരാജയപ്പെട്ടെന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്. എന്നാൽ ഒരു മോശം പ്രകടനത്തിന്റെ പേരില്‍ തഴയപ്പെടേണ്ട കളിക്കാരനാണോ സഞ്ജു.
ഇന്നലെ നടന്ന മത്സരത്തിൽ ആറു ബോളില്‍ ഒരു റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്.
പേസര്‍ ഷൊരിഫുല്‍ ഇസ്ലാമെറിഞ്ഞ രണ്ടാമത്തെ ഓവറില്‍ തന്നെ സഞ്ജു വിക്കറ്റിനു മുന്നില്‍ കുരുങ്ങി പുറത്താവുകയായിരുന്നു.
പക്ഷെ ഇതു യഥാര്‍ഥത്തില്‍ ഔട്ടാണോ? അല്ലെന്നാണ് സഞ്ജുവിന്റെ ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.
സന്നാഹ മല്‍സരമായതിനാല്‍ തന്നെ കളിയില്‍ റിവ്യു ഇല്ലായിരുന്നു. ബാറ്റിങ് അത്ര എളുപ്പല്ലാതിരുന്ന സ്ലോ പിച്ചില്‍ തുടക്കം മുതല്‍ സഞ്ജു റണ്ണെടുക്കാന്‍ പാടുപെട്ടിരുന്നു. ചില മികച്ച ഷോട്ടുകള്‍ അദ്ദേഹം കളിച്ചെങ്കിലും ഇവയൊന്നും റണ്ണിലേക്കു എത്തിയില്ല.
വിരാട് കോഹ്ലി ഒഴികെയുള്ള എല്ലാ താരങ്ങളും അവെയ്‌ലബിള്‍ ആണെന്നാണ് രോഹിത് ശര്‍മ്മ ടോസിന്റെ സമയത്ത് പറഞ്ഞത്. എന്നിട്ടും ഇന്ത്യ യശസ്വി ജയ്‌സ്വാളിനെ ബാറ്റിങ്ങിന് ഇറക്കിയില്ല. അതിന്റെ അര്‍ത്ഥം എന്താണ്?
ഓപ്പണിങ്ങ്,വണ്‍ ഡൗണ്‍ മുതലായ പൊസിഷനുകളില്‍ സഞ്ജുവിനെ ഇറക്കുന്നതിനെക്കുറിച്ച് ടീം മാനേജ്‌മെന്റ് ചിന്തിക്കുന്നുണ്ടാവണം. ജയ്‌സ്വാള്‍ ഒരു സ്‌പെഷലിസ്റ്റ് ഓപ്പണറാണ്. സഞ്ജുവിന് എവിടെ വേണമെങ്കിലും ബാറ്റ് ചെയ്യാനാകും എന്ന് ചീഫ് സെലക്ടറായ അഗാര്‍ക്കര്‍ അഭിപ്രായപ്പെട്ടിരുന്നു.
എല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍ സഞ്ജു ടോപ് ഓര്‍ഡറില്‍ ഇറങ്ങാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. പ്രാക്ടീസ് മാച്ചില്‍ സഞ്ജു മോശം ഷോട്ട് കളിച്ച് പുറത്തായതല്ല. അയാള്‍ ശരിക്കും ഔട്ട് ആയിരുന്നുവോ എന്ന കാര്യത്തില്‍ പോലും തീര്‍ച്ചയില്ല.
അവസരം മുതലെടുത്ത ഋഷഭ് പന്തിനെ സഞ്ജു മാതൃകയാക്കണം എന്ന് പലരും പറയുന്നുണ്ട്. 66 അന്താരാഷ്ട്ര ടി-20 മത്സരങ്ങള്‍ കളിച്ച പന്തിന്റെ ബാറ്റിങ്ങ് ശരാശരി 22 ആണ് എന്ന കാര്യം മറക്കരുത്. ഇന്ത്യന്‍ ടീം ഋഷഭ് പന്തിന് നിരുപാധിക പിന്തുണ നല്‍കുന്നുണ്ട്. എന്നിട്ടും അയാള്‍ക്ക് മികച്ച ടി-20 കരിയര്‍ ഉണ്ടായിട്ടില്ല.
പന്തിന് ലഭിക്കുന്ന പിന്തുണ സഞ്ജുവിന് കിട്ടിയിട്ടില്ല. വല്ലപ്പോഴും മാത്രം അവസരം കൊടുത്താല്‍ ഏത് കളിക്കാരനും അമിത സമ്മര്‍ദ്ദത്തിലാകും. അതാണ് സഞ്ജുവിന്റെ കാര്യത്തില്‍ സംഭവിക്കുന്നത്.
എത്ര മോശമായി കളിച്ചാലും അടുത്ത മാച്ചില്‍ ടീമില്‍ ഉണ്ടാകും എന്ന ഉറപ്പ് ഋഷഭിനുണ്ട്. അതുപോലൊരു ഉറപ്പ് സഞ്ജുവിന് കൊടുത്താല്‍ അയാള്‍ അത്ഭുതങ്ങള്‍ കിട്ടുമെന്ന് ഉറപ്പാണ്.
സഞ്ജുവിന്റെ ബാറ്റിങ്ങ് അതിന്റെ പാരമ്യത്തിലാണ്. ഐ.പി.എല്ലില്‍ നാം അത് കണ്ടതാണ്. അങ്ങനെയൊരു കളിക്കാരനെ ഇന്ത്യ ഉപയോഗപ്പെടുത്തിയില്ലെങ്കില്‍ അത് ചരിത്രപരമായ അബദ്ധമായി വിലയിരുത്തപ്പെടും.
നിർഭാഗ്യം എന്നു പറയട്ടെ സഞ്ജുവിന് ഇന്നലെ ലഭിച്ച അവസരം മുതലാക്കാനായില്ല.
സ്പിന്നര്‍ മെഹ്ദി ഹസനെറിഞ്ഞ ആദ്യ ഓവറില്‍ ഒരു ബോള്‍ മാത്രമേ സഞ്ജു നേരിട്ടുള്ളൂ. സിംഗിളുമായി അദ്ദേഹം അക്കൗണ്ട് തുറക്കുകയും ചെയ്തു.
രണ്ടാം ഓവറില്‍ ഷൊരിഫുലിനെതിരേ അഞ്ചു ബോളും നേരിട്ടത് സഞ്ജുവാണ്. വൈഡായായി ഫോറടക്കം ആറു റണ്‍സ് ലഭിച്ചതൊഴിച്ചാല്‍ സഞ്ജുവിന്റെ ബാറ്റില്‍ നിന്നും ഒരു റണ്‍സ് പോലും വന്നില്ല. അഞ്ചാമത്തെ ബോളില്‍ പുറത്താവുകയും ചെയ്തു.
മിഡില്‍ സ്റ്റംപിനും ലെഗ് സ്റ്റംപിനും ഇടയില്‍ പിച്ച് ചെയ്ത ബോള്‍ ലെഗ് സൈഡിലേക്കു കളിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. പക്ഷെ ടൈമിങ് പിഴച്ചപ്പോള്‍ ബോള്‍ നേരെ പാഡില്‍ പതിക്കുകയായിരുന്നു.
ഷൊരിഫുലിന്റെ അപ്പീലിനു പിന്നാലെ അംപയര്‍ പോള്‍ റീഫല്‍ ഔട്ട് വിധിക്കുകയും ചെയ്തു. പക്ഷെ ബോള്‍ സ്റ്റംപില്‍ പതിച്ചേക്കില്ലെന്നും ലെഗ് സറ്റംപിന് മുകളിലൂടെ പോയേക്കുമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ അവര്‍ ഇതിനെക്കുറിച്ചു പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. സഞ്ജു സാംസണ്‍ നോട്ടൗട്ടാണ്. ആ ബോള്‍ വിക്കറ്റില്‍ കൊള്ളില്ലെന്ന കാര്യമുറപ്പാണ്. സന്നാഹ മല്‍സരങ്ങളിലും ഡിആര്‍എസ് ഉണ്ടായിരുന്നെങ്കില്‍ സഞ്ജു ഉറപ്പായും രക്ഷപ്പെടുമായിരുന്നെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
സഞ്ജു സാംസണ്‍ എത്ര നിര്‍ഭാഗ്യവാനായ ക്രിക്കറ്ററാണ്. അംപയറുടെ ഒരു മോശം തീരുമാനം കാരണമാണ് ബംഗ്ലാദേശിനെതിരേ അദ്ദേഹത്തിനു നേരത്തേ ക്രീസ് വിടേണ്ടി വന്നത്. റിവ്യു ലഭ്യമായിരുന്നെങ്കില്‍ സഞ്ജു പുറത്താവലില്‍ നിന്നും രക്ഷപ്പെടുമായിരുന്നു. മികച്ചൊരു ഇന്നിങ്‌സും അദ്ദേഹത്തിനു കളിക്കാന്‍ സാധിക്കുമായിരുന്നുവെന്നും ആരാധകര്‍ പറയുന്നു.