ബിജെപി നേതൃത്വത്തോട് ഇടഞ്ഞാണു സന്ദീപിന്റെ പാർട്ടിമാറ്റം. കെപിസിസി നേതൃത്വത്തിന്റെ വാർത്താസമ്മേളനം നടക്കുന്നതിനിടെയാണു മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ സന്ദീപ് വേദിയിലേക്ക് എത്തിയത്. നേതാക്കൾ കൈ കൊടുത്തും ഷാൾ അണിയിച്ചും ആലിംഗനം ചെയ്തും സ്വീകരിച്ചു. വേദിയിൽ നേതാക്കളുടെ കൂട്ടത്തിൽ സന്ദീപിന് ഇരിപ്പിടം നൽകി.
സിപിഎമ്മിലേക്കു പോകുമെന്ന അഭ്യൂഹം ശക്തമായിരിക്കെ സിപിഐയുമായി സന്ദീപ് ചർച്ച നടത്തിയെന്നും നേരത്തേ സൂചനയുണ്ടായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി കോൺഗ്രസ് ക്യാംപിലേക്കു ചേക്കേറുന്നത്. ബിജെപിയുമായി മാനസികമായി അകന്ന സന്ദീപ് തിരിച്ചുവരാൻ സാധ്യത കുറവാണെന്ന നിഗമനത്തിലായിരുന്നു സംസ്ഥാന നേതൃത്വം.
സന്ദീപ് വാര്യരുടെ വാക്കുകള്‍
എന്തിനാണ് ഒരു സംഘടനയില്‍ പ്രവര്‍ത്തിക്കുന്നത്? സ്‌നേഹത്തിന്റെ, സാഹോദര്യത്തിന്റെ താങ്ങ് നമ്മള്‍ പ്രതീക്ഷിക്കും. എല്ലായിപ്പോഴും വെറുപ്പ് മാത്രം ഉല്‍പാദിപ്പിക്കുന്ന സംഘടനയില്‍നിന്നു പിന്തുണയും സ്‌നേഹവും പ്രതീക്ഷിച്ചതാണു ഞാന്‍ ചെയ്ത തെറ്റ്.
കെ.സുരേന്ദ്രനും സംഘവുമാണ് ഞാന്‍ കോണ്‍ഗ്രസിലേക്കു വരാനുള്ള ഏക കാരണം. ബിജെപി നേതൃത്വവും മുഖ്യമന്ത്രിയും തമ്മിലുള്ള അഡ്ജസ്റ്റ്‌മെന്റുകള്‍ കണ്ടു മടുത്താണു പാര്‍ട്ടി മാറുന്നത്. കരുവന്നൂര്‍ തട്ടിപ്പ് എതിര്‍ത്തതിനാണു എന്നെ ബിജെപി ഒറ്റപ്പെടുത്തിയത്.
സ്‌നേഹത്തിന്റെ കടയില്‍ അംഗത്വം എടുക്കാനാണ് എന്റെ തീരുമാനം. ഇത്രയും കാലം ബിജെപിയില്‍ പ്രവര്‍ത്തിച്ചതില്‍ ജാള്യത തോന്നുന്നു. ശ്രീനിവാസന്‍ വധക്കേസില്‍ യുഎപിഎ ചുമത്തപ്പെട്ട 17 പ്രതികള്‍ക്കു ജാമ്യം കിട്ടിയത് എങ്ങനെയാണെന്നു ബിജെപി നേതൃത്വം മറുപടി പറയണം.
ബലിദാനിയായ ശ്രീനിവാസനുവേണ്ടി എന്താണു മികച്ച അഭിഭാഷകനെ ഹാജരാക്കാതിരുന്നത്? ആരാണതിനു പിന്നില്‍ കളിച്ചത്? ബലിദാനികളെ ഒറ്റിക്കൊടുത്തത് ഞാനല്ല, നിങ്ങളുടെ കൂട്ടത്തിലാണെന്നു ബിജെപി അണികള്‍ അറിയണം. ഒറ്റുകാരന്റെ വിശേഷണം ചേരുന്നതു ബിജെപി നേതൃത്വത്തിനാണ്, എനിക്കല്ല. ബിജെപി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യേണ്ടതു പാര്‍ട്ടി നേതൃത്വത്തെയാണ്, എന്നെയല്ല.
വിദ്വേഷത്തിന്റെ ക്യാംപില്‍നിന്നു പുറത്തുവന്നതിന്റെ സന്തോഷത്തിലാണു ഞാന്‍. എന്നെ കോണ്‍ഗ്രസിലേക്കു സ്വീകരിച്ച നേതാക്കള്‍ക്കു നന്ദി. ഇനി കോണ്‍ഗ്രസുകാരനായി പ്രവര്‍ത്തിക്കും. കോണ്‍ഗ്രസിന്റെ ആശയമെന്നത് ഇന്ത്യയുടെ ആശയമാണ്. ഇന്ത്യയില്‍ ജനിച്ചുവീഴുന്ന എല്ലാ കുട്ടികളുെടയും ഡിഎന്‍എയില്‍ കോണ്‍ഗ്രസിന്റെ ആശയമുണ്ട്. വെറുപ്പിന്റെ രാഷ്ട്രീയം വിട്ടതിന്റെ ആഹ്ലാദത്തിലാണു ഞാന്‍.
മതേതര ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനത്തിനകത്ത് പ്രവര്‍ത്തിക്കണമെന്ന നിഷ്‌കര്‍ഷതയുടെ അടിസ്ഥാനത്തിലാണ് സന്ദീപ് കോണ്‍ഗ്രസിലേക്ക് കടന്നുവന്നതെന്ന് കെ.സുധാകരന്‍ പറഞ്ഞു. അദ്ദേഹത്തില്‍ വലിയ പ്രതീക്ഷയുണ്ടെന്നും വരുംദിവസങ്ങളില്‍ അതിന്റെ പ്രതിഫലനങ്ങള്‍ കാണാമെന്നും കെ.സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
ബിജെപിയുടെ മുഖവും ശബ്ദവുമായിരുന്നു സന്ദീപ് വാര്യര്‍. അദ്ദേഹം വെറുപ്പിന്റെയും വര്‍ഗീയതയുടെയും രാഷ്ട്രീയം വിട്ടു. സ്‌നേഹത്തിന്റെയും ചേര്‍ത്ത് നിര്‍ത്തലിന്റെയും രാഷ്ട്രീയം സ്വീകരിച്ചുവെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരണം. പാലക്കാട് സീറ്റ് നിഷേധിച്ചതിനൊപ്പം പാര്‍ട്ടിയില്‍ നിന്നും നേരിടുന്ന അവഗണനയാണ് സന്ദീപിനെ കൂടുതല്‍ ചൊടിപ്പിച്ചത്.
നേരത്തെ ചില പരാതികളുടെ പേരില്‍ സന്ദീപിനെ വക്താവ് സ്ഥാനത്തുനിന്നടക്കം ചുമതലകളില്‍ നിന്ന് മാറ്റിയിരുന്നു. പിന്നീട് ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് കെ. സുരേന്ദ്രന്‍ തന്നെയാണ് സന്ദീപിനെ തിരികെ നേതൃനിരയിലേക്കെത്തിക്കാന്‍ മുന്‍കയ്യെടുത്തത്.
ഇതിന് ശേഷവും തന്നെ വേണ്ട രീതിയില്‍ പരിഗണിക്കുന്നില്ലെന്ന പരാതി സന്ദീപ് ഉയര്‍ത്തിയിരുന്നു. അതേസമയം, സന്ദീപ് അപ്രസക്തനായ വ്യക്തിയെന്ന് ബിജപി പ്രഭാരി പ്രകാശ് ജാവദേക്കര്‍ പ്രതികരിച്ചു. പോകുന്നത് അപ്രസക്തമായ പാര്‍ട്ടിയിലേക്കെന്നും അദ്ദേഹം പ്രതികരിച്ചു
ആർഎസ്എസ് നേതാവ് ജയകുമാറിന്റെ അനുനയവും ഫലം കണ്ടില്ല. പ്രശ്നങ്ങൾ പിന്നീടു ചർച്ച ചെയ്യാമെന്നും പാർട്ടിയിൽ സജീവമാകാനും സന്ദീപിനോടു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. സന്ദീപ് അച്ചടക്കലംഘനത്തിന്റെ പരിധി വിട്ടെന്നാണു നേതൃത്വത്തിന്റെ വിലയിരുത്തൽ.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനലാപ്പില്‍ വലിയ ട്വിസ്റ്റായി സന്ദീപിന്റെ കൂടുമാറ്റം പ്രഖ്യാപിച്ച് മറ്റു മുന്നണികള്‍ക്കു ഷോക്ക് നല്‍കാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍. രഥോല്‍സവം കൂടി കഴിഞ്ഞു മതി പ്രഖ്യാപനം എന്നായിരുന്നു തീരുമാനം. ഇതിനിടെ ഹൈക്കമാന്‍ഡിന്റെ അനുമതി കൂടി ലഭിച്ചതോടെ പ്രഖ്യാപനം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. നവംബര്‍ 20നാണ് പാലക്കാട്ട് വോട്ടെടുപ്പ് നടക്കുന്നത്.
പി.സരിന്റെ അപ്രതീക്ഷിത ചുവടുമാറ്റവും പിന്നീടു വന്ന കള്ളപ്പണ വിവാദവും മറികടക്കാന്‍ ബിജെപിയുടെ കരുത്തനായ നേതാവിനെ ഒപ്പം ചേര്‍ക്കുന്നതിലൂടെ കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. സന്ദീപ് ബിജെപി വിട്ട് സിപിഎമ്മിലേക്കു പോകുന്നുവെന്നായിരുന്നു ആദ്യഘട്ടത്തില്‍ പറഞ്ഞിരുന്നത്.
എന്നാല്‍ സന്ദീപ് തന്നെ ഇതു നിഷേധിച്ചു. കോണ്‍ഗ്രസ് വിട്ടെത്തിയ പി.സരിനു പിന്നാലെ ബിജെപി വിട്ട് എത്തുന്ന സന്ദീപിനെ കൂടി സ്വീകരിക്കുന്നതില്‍ സിപിഎമ്മിനുള്ളില്‍ തന്നെ അതൃപ്തി ഉയര്‍ന്നു. ഇതിനിടയിലാണ് കോണ്‍ഗ്രസ് അതീവരഹസ്യമായി ഓപ്പറേഷന്‍ ആരംഭിച്ചത്.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സന്ദീപുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നാണ് സൂചന. പാലക്കാട്ട് പല നേതാക്കന്മാരും പാര്‍ട്ടി വിട്ടു പോകുന്നതിനിടെയാണ് സന്ദീപിനെ കോണ്‍ഗ്രസിലേക്ക് എത്തിച്ചുള്ള കോണ്‍ഗ്രസിന്റെ മിന്നല്‍ നീക്കം.
സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് ബിജെപിയില്‍ ഒരു ചലനവും ഉണ്ടാക്കില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇത് ഉറപ്പിച്ചു തന്നെയാണ് പറയുന്നതെന്ന് സുരേന്ദ്രന്‍ മാധ്യമങ്ങളോടു പറഞ്ഞു.
സന്ദീപിനെതിരെ ബിജെപി നേരത്തെ നടപടിയെടുത്തതാണ്. അത് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതുകൊണ്ടായിരുന്നില്ല. അതിന്റെ കണക്കുകള്‍ അന്നു പുറത്തു പറയാതിരുന്നത് രാഷ്ട്രീയ പാര്‍ട്ടി പാലിക്കേണ്ട മര്യാദയുടെ പേരില്‍ മാത്രമാണ്. അതുകൊണ്ട് വിഡി സതീശനും സുധാകരനും എല്ലാ ആശംസയും നേരുന്നുവെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ നീണാള്‍ വാഴട്ടെ എന്ന് ആശംസിക്കുന്നു. സന്ദീപ് വാര്യരെ മുറുകെ പിടിക്കാന്‍ സതീശനോടും സുധാകരനോടും വീണ്ടും വീണ്ടും അഭ്യര്‍ഥിക്കുന്നു.
താന്‍ കോണ്‍ഗ്രസില്‍ എത്തിയതിന് കാരണം സുരേന്ദ്രന്‍ ആണെന്ന, സന്ദീപ് വാര്യരുടെ വിമര്‍ശനം ചൂണ്ടിക്കാട്ടിയപ്പോള്‍ ആയിക്കോട്ടെ എന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം. സന്ദീപ് വാര്യര്‍ക്കെതിരെ ബിജെപി നടപടിയെടുത്തതിനു കാരണം പുറത്തു പറയാതിരുന്നത്, അത്തരം കാര്യങ്ങള്‍ പരസ്യമാക്കുന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ചേര്‍ന്ന നടപടിയല്ല എന്നറിയാവുന്നുകൊണ്ടാണ്- സുരേന്ദ്രന്‍ പറഞ്ഞു.