തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി ലാബിൽ നിന്നും ശരീരഭാഗങ്ങൾ മോഷണം പോയ സംഭവത്തിൽ ജീവനക്കാരനെതിരെ നടപടി. ആശുപത്രിയിലെ ഹൗസ് കീപ്പിങ് വിഭാഗം ഗ്രേഡ് 1 ജീവനക്കാരൻ അജയകുമാറിനെതിരെയാണ് നടപടി. അജയകുമാറിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു.
രോഗികളുടെ ശസ്ത്രക്രിയക്ക് ശേഷം മറ്റു പരിശോധനകൾക്കായി ശേഖരിച്ച ശരീരഭാഗങ്ങളാണ് മോഷണം പോയത്. മെഡിക്കൽ കോളജ് ആശുപത്രിയുടെ പത്തോളജി ലാബിൽ എത്തിച്ചപ്പോഴാണ് സംഭവം. പത്തോളജി ലാബിലേക്കും മൈക്രോബയോളജി ലാബിലേക്കുമായി ആശുപത്രി ആംബുലൻസിൽ അറ്റന്റർ എത്തിച്ച 17 സാമ്പിൾ സ്റ്റെയർ കേസിന് സമീപം വെച്ചശേഷം മടങ്ങി.
പരിശോധനയ്ക്കായി ലാബ് ജീവനക്കാർ എത്തിയപ്പോൾ സാംപിളുകൾ കാണാനില്ലായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് ആക്രിക്കാരൻ സാമ്പിളുകൾ മോഷ്ടിച്ചതായി തിരിച്ചറിഞ്ഞത്. അതേസമയം, സംഭവത്തിൽ പത്തോളജി ലാബിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പത്തോളജി വിഭാഗം മേധാവി ലൈല രാജി പ്രതികരിച്ചു. സാംപിൾ തിരികെ എത്തിച്ചതായും കേടുപാടുകൾ സംഭവിച്ചിട്ടില്ലന്നും അവർ പറഞ്ഞു.
മോഷണം നടന്നതിന് പിന്നാലെ മെഡിക്കൽ കോളജ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും ഇതര സംസ്ഥാനക്കാരനായ ആക്രിക്കാരനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പരിശോധനയിൽ ഇയാളിൽ നിന്നും കാണാതായ സാംപിൾ കണ്ടെത്തുകയായിരുന്നു. അലക്ഷ്യമായി സൂക്ഷിച്ചിരുന്നതിനാൽ പാഴ് വസ്തുക്കളാണെന്ന് കരുതി മാറിയെടുത്തതാണെന്നാണ് ആക്രിക്കാരന്റെ വാദം.