ശബരിമല സ്വർണ്ണക്കവർച്ച: എസ്ഐടി വിപുലീകരിക്കാൻ ഹൈക്കോടതി അനുമതി
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ചാ കേസിലെ അന്വേഷണം കൂടുതൽ ശക്തമാക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) വിപുലീകരിക്കാൻ കേരള ഹൈക്കോടതി അനുമതി നൽകി.
അന്വേഷണ സംഘത്തിൽ രണ്ട് സർക്കിൾ ഇൻസ്‌പെക്ടർമാരെ (സിഐ) കൂടി ഉൾപ്പെടുത്താനാണ് തീരുമാനം. എസ്ഐടിയുടെ അടിയന്തിര ആവശ്യകത അംഗീകരിച്ചുകൊണ്ട് ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
കേസിന്റെ സങ്കീർണതയും അന്വേഷണത്തിന്റെ വ്യാപ്തിയും കണക്കിലെടുത്താണ് അധിക ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തണമെന്ന് എസ്ഐടി കോടതിയോട് ആവശ്യപ്പെട്ടത്.
അന്വേഷണം ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാൻ ഉടൻ തന്നെ ഉദ്യോഗസ്ഥരെ അനുവദിക്കണമെന്നാവശ്യപ്പെട്ട എസ്ഐടിയുടെ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി അനുകൂല നിലപാട് സ്വീകരിച്ചത്.
ഇതോടെ സംഘത്തിന്റെ പ്രവർത്തനക്ഷമത വർധിക്കുമെന്നും നിർണായക വിവരങ്ങൾ വേഗത്തിൽ ശേഖരിക്കാനാകുമെന്നുമാണ് വിലയിരുത്തൽ.
ശബരിമല സ്വർണ്ണക്കവർച്ച: എസ്ഐടി വിപുലീകരിക്കാൻ ഹൈക്കോടതി അനുമതി
കേസിലെ പ്രധാന കണ്ണികളിലൊരാളായി കരുതുന്ന ഡി മണിയുടെ സാമ്പത്തിക ഇടപാടുകൾ വിശദമായി പരിശോധിക്കാൻ എസ്ഐടി തീരുമാനിച്ചിട്ടുണ്ട്.
ഇയാളുടെ ബാങ്ക് അക്കൗണ്ടുകൾ, പണമിടപാട് രേഖകൾ, സ്വർണ്ണവ്യാപാരവുമായി ബന്ധപ്പെട്ട ഇടപാടുകൾ എന്നിവ പരിശോധിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
എന്നാൽ, ചോദ്യം ചെയ്യലിനിടെ ഡി മണി അന്വേഷണ സംഘത്തോട് സഹകരിക്കുന്നില്ലെന്നാണ് വിവരം. താൻ ഡി മണിയല്ലെന്നും എം.എസ്. മണിയാണെന്നുമുള്ള വാദത്തിൽ ഇയാൾ ഉറച്ചുനിൽക്കുകയാണ്.
ഈ വാദം പൂർണമായും അസത്യമാണെന്നും, ഇയാൾ ഡി മണി തന്നെയാണെന്നുമാണ് എസ്ഐടിയുടെ നിഗമനം. തിരിച്ചറിയൽ സംബന്ധിച്ച തെളിവുകളും മറ്റ് രേഖകളും ശേഖരിച്ചുവരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.
ദിണ്ടിഗലിൽ ഡി മണി നിയന്ത്രിച്ചിരുന്നുവെന്ന് കരുതുന്ന സമാന്തര സാമ്പത്തിക സംവിധാനമാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.
അനധികൃത പണമിടപാടുകളും സ്വർണ്ണക്കച്ചവട ശൃംഖലയും കണ്ടെത്തി, അതിന്റെ മുഴുവൻ സാമ്പത്തിക ബന്ധങ്ങളും പുറത്തുകൊണ്ടുവരിക എന്നതാണ് എസ്ഐടിയുടെ പ്രധാന ലക്ഷ്യം.
ഇതുമായി ബന്ധപ്പെട്ട നിരവധി രേഖകളും സാങ്കേതിക തെളിവുകളും ശേഖരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.









