ശബരിമല സ്വർണക്കവർച്ച; അന്വേഷണത്തിന് ആറാഴ്ച കൂടി സമയം നൽകി ഹൈക്കോടതി
എറണാകുളം: ശബരിമല സ്വർണക്കവർച്ച കേസിലെ അന്വേഷണത്തിന് കൂടുതൽ സമയം അനുവദിച്ച് ഹൈക്കോടതി. അന്വേഷണത്തിന് ആറ് ആഴ്ച കൂടി അനുവദിച്ച കോടതി, എസ്‌ഐടിയുടെ പ്രവർത്തനത്തിൽ തൃപ്തി രേഖപ്പെടുത്തി.
ജനുവരി 17നകം അന്വേഷണം പൂർത്തിയാക്കണമെന്നായിരുന്നു നേരത്തെ നൽകിയ നിർദേശം. ഇതാണ് ഇപ്പോൾ ആറ് ആഴ്ചത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്. കേസ് ഈ മാസം 19ന് വീണ്ടും പരിഗണിക്കും. അന്ന് എസ്‌ഐടി ഇടക്കാല റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും.
അന്വേഷണത്തിന് ആവശ്യമെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥരെ സംഘത്തിൽ ഉൾപ്പെടുത്താമെന്നും കോടതി എസ്പിക്ക് അനുമതി നൽകി.
ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘത്തിൽ പുതുതായി ഉൾപ്പെടുത്തേണ്ട രണ്ട് ഉദ്യോഗസ്ഥരുടെ പേരുകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
മുൻപ് സംഘത്തിലേക്ക് പരിഗണിച്ച ചില ഉദ്യോഗസ്ഥർക്കെതിരെ സിപിഎം ബന്ധം ആരോപിച്ച് കേസ് അട്ടിമറിക്കപ്പെടുമെന്ന വിമർശനം ഉയർന്ന സാഹചര്യത്തിലാണ് പുതിയ പേരുകൾ നിർദേശിച്ചത്.
ഡിസംബർ മൂന്നിന് കേസ് പരിഗണിച്ചപ്പോൾ അന്വേഷണത്തിലെ മെല്ലപ്പോക്കിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.
സിപിഎം നേതാവ് പത്മകുമാറിനെ അറസ്റ്റ് ചെയ്തതിന് ശേഷം അന്വേഷണം സജീവമല്ലെന്നായിരുന്നു കോടതിയുടെ പരാമർശം.
വലിയ കണ്ണികളിലേക്ക് അന്വേഷണം നീങ്ങാത്തതെന്തെന്ന ചോദ്യം കോടതിയുയർത്തുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ അന്വേഷണ സംഘം സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളാണ് ഇപ്പോൾ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ദേവസ്വം ബോർഡ് അംഗം വിജയകുമാർ, സ്മാർട്ട് ക്രിയേഷൻ സി.ഇ.ഒ പങ്കജ് പണ്ടാരി, ഗോവർദ്ധൻ എന്നിവരുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ എസ്‌ഐടി കോടതിയെ അറിയിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച അന്തർസംസ്ഥാന പുരാവസ്തുക്കള്ളക്കടത്ത് സംഘത്തിന് സ്വർണക്കവർച്ചയുമായി ബന്ധമുണ്ടോ എന്ന ആരോപണവും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തി.
ചെന്നൈ വ്യാപാരി ഡി. മണിയെ ചോദ്യം ചെയ്തതിലൂടെ ലഭിച്ച വിവരങ്ങളും കോടതിക്ക് കൈമാറിയിട്ടുണ്ട്.
മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. പ്രശാന്ത് എന്നിവരെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങളും എസ്‌ഐടി റിപ്പോർട്ടിലുണ്ട്.
English Summary
The Kerala High Court has granted an additional six weeks for the investigation into the Sabarimala gold theft case, expressing satisfaction with the progress made by the Special Investigation Team. The court will review the case again on January 19, when the SIT will submit an interim report, while allowing the team to include additional officers if required.
sabarimala-gold-theft-case-hc-grants-more-time-sit
Sabarimala Gold Case, High Court, SIT Investigation, Kerala News, Devaswom Board, Gold Theft, Court Order









