നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും തന്ത്രി കണ്ഠര് രാജീവരുമായുള്ള ബന്ധം രണ്ട് പതിറ്റാണ്ടിലേറെ പഴക്കമുള്ളതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.
2004-ലെ മണ്ഡലകാലം മുതൽ സന്നിധാനത്ത് സാന്നിധ്യമുണ്ടായിരുന്ന ഉണ്ണികൃഷ്ണൻ പോറ്റി, 2007 മാർച്ചിലെ ഉത്സവകാലത്തോടെയാണ് ഔദ്യോഗികമായി പൂജാസഹായിയായി മാറിയത്.
ശബരിമലയിലെ പ്രധാനചടങ്ങുകളിൽ തന്ത്രി രാജീവരുടെ തൊട്ടുപിന്നിൽ മുഖ്യസഹായിയായി പോറ്റി നിൽക്കുന്ന ചിത്രങ്ങൾ നേരത്തെ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു.
ഈ ദൃശ്യങ്ങളാണ് പോറ്റിയുടെയും തന്ത്രിയുടെയും അടുത്ത ബന്ധം തെളിയിക്കുന്ന നിർണായക തെളിവുകളായി പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ചതെന്നാണ് സൂചന.
മുൻപ്, ശബരിമലയിൽ വെച്ച് ഉണ്ടായ ഒരു പരിചയം മാത്രമാണെന്നാണ് രാജീവർ വിശദീകരിച്ചിരുന്നത്. നേരത്തേ നൽകിയ മൊഴികളിലും ഇതേ നിലപാടിലായിരുന്നു തന്ത്രി.
എന്നാൽ സന്നിധാനത്തെ പ്രധാന പൂജാചടങ്ങുകളിൽ മുഖ്യസ്ഥാനത്ത് പോറ്റി നിൽക്കുന്ന ചിത്രങ്ങൾ ആദ്യമായാണ് അന്വേഷണത്തിന്റെ ഭാഗമായി പുറത്തുവന്നത്.
ഇത് അന്വേഷണസംഘത്തിന് നിർണായകമായ വഴിത്തിരിവായി. ബെംഗളൂരുവിലെ ശ്രീരാംപുര അയ്യപ്പക്ഷേത്രത്തിലെ പൂജാരിസ്ഥാനത്തിൽ നിന്നാണ് 2007-ൽ പോറ്റി ശബരിമല ഉത്സവച്ചടങ്ങുകളിലെത്തിയത്.
സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ബെല്ലാരി സ്വദേശി ഗോവർധൻ നൽകിയ മൊഴിയിലും, താൻ സന്നിധാനത്തെത്തിയപ്പോൾ ഉണ്ണികൃഷ്ണൻ പോറ്റി തന്ത്രി രാജീവരുടെ മുറിയിൽ നിന്നിറങ്ങി സഹായിച്ചുവെന്ന വിവരമുണ്ട്.
തന്ത്രിയുടെ അടുപ്പവും വിശ്വാസവും നേടിയതോടെയാണ് പോറ്റി ക്രമേണ സ്വാധീനമുള്ള വ്യക്തിയായി മാറിയതെന്നാണ് അന്വേഷണ നിഗമനം.
2018ഓടെ പൂജകളിൽ നിന്ന് പിൻവാങ്ങിയ പോറ്റി, ‘സ്പോൺസർ’ എന്ന നിലയിലേക്കാണ് മാറിയത്. താൻ ആവശ്യപ്പെട്ടാൽ തന്ത്രി കേൾക്കും എന്ന തരത്തിലുള്ള സ്വാധീനം അപ്പോഴേക്കും പോറ്റിക്ക് ഉണ്ടായിരുന്നുവെന്ന് അന്വേഷണസംഘം വിലയിരുത്തുന്നു.
കഴിഞ്ഞവർഷം തിരുവല്ലയിൽ നടന്ന തന്ത്രി രാജീവരുടെ മകന്റെ വിവാഹച്ചടങ്ങിൽ, മന്ത്രിമാരെയും രാഷ്ട്രീയ നേതാക്കളെയും സ്വീകരിക്കുന്നതിൽ ഉണ്ണികൃഷ്ണൻ പോറ്റി മുൻനിരയിൽ സജീവമായി പങ്കെടുത്തതും ഈ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്ന മറ്റൊരു സംഭവമായാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
English Summary:
Investigations reveal that the relationship between Unnikrishnan Potti, the prime accused in the Sabarimala gold smuggling case, and Tantri Kandhar Rajeevar spans over two decades. Newly surfaced photographs and witness statements have emerged as crucial evidence, contradicting earlier claims of limited acquaintance.
sabarimala-gold-smuggling-potti-tantri-rajeevar-link
Sabarimala, Gold Smuggling Case, Unnikrishnan Potti, Kandhar Rajeevar, Kerala News, Investigation, Temple Affairs









