ന്യൂഡല്‍ഹി: ഇന്ത്യ- പാകിസ്താൻ സംഘര്‍ഷങ്ങള്‍ക്കിടെ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. ജയ്ശങ്കറിന്റെ വാഹനവ്യൂഹത്തിലേക്ക് രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍കൂടിയാണ് ചേർത്തത്.
നിലവില്‍ സിആര്‍പിഎഫ് നിന്ന് ‘ഇസഡ്’ കാറ്റഗറി സുരക്ഷയാണ് ജയ്ശങ്കറിന് ലഭിക്കുന്നത്. മെച്ചപ്പെടുത്തിയ സുരക്ഷാ വാഹനങ്ങള്‍കൂടി ഉള്‍പ്പെടുത്തിയുള്ള സുരക്ഷയിലാകും ഇനി ജയശങ്കറിന്റെ യാത്ര. അടുത്തിടെ നടത്തിയ സുരക്ഷാ അവലോകനത്തിലാണ് സിആര്‍പിഎഫ് ഈ തീരുമാനമെടുത്തത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ജയ്ശങ്കറിന്റെ സുരക്ഷാ ‘വൈ’യില്‍ നിന്ന് ‘ഇസഡ്’ കാറ്റഗറിയിലേക്ക് ഉയര്‍ത്തിയത്. ഇതോടെ ഡല്‍ഹി പോലീസില്‍ നിന്ന് ജയ്ശങ്കറിന്റെ സുരക്ഷ സിആര്‍പിഎഫ് ഏറ്റെടുത്തിരുന്നു.
നിലവില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ ഒരു സുരക്ഷാ സംഘം 24 മണിക്കൂറും ‘ഇസഡ്’ കാറ്റഗറി സുരക്ഷാ കവചം അദ്ദേഹത്തിന് നല്‍കുന്നുണ്ട്. രാജ്യത്തുടനീളമുള്ള യാത്രകളിലും താമസത്തിലും ഒരു ഡസനിലധികം സായുധ കമാന്‍ഡോകളും ഈ സംഘത്തിലുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, നിതിന്‍ ഗഡ്കരി, ദലൈ ലാമ, കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ ഉള്‍പ്പെടെ 200 ഓളംപേര്‍ക്ക് സിആര്‍പിഎഫിന്റെ സുരക്ഷ നൽകിവരുന്നുണ്ട്.
നരേന്ദ്രമോദിയുടെ വീടിന് നേരെ ബോംബിടാൻ ആഹ്വാനം ചെയ്ത യുവാവിനെതിരെ ലഹരിക്കേസും
ബെംഗളുരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീടിന് നേരെ ബോംബിടാൻ ആഹ്വാനം ചെയ്തതിന് പിടിയിലായ യുവാവിനെതിരെ ലഹരിക്കേസും.
കർണാടക സ്വദേശിയായ നവാസിനെ ഇന്നലെയാണ് നരേന്ദ്രമോദിയുടെ വീടിന് ബോംബിടാൻ ആഹ്വാനം ചെയ്തതിന്റെ പേരിൽ പൊലീസ് പിടികൂടിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നേരത്തേ ഇയാൾ ലഹരിക്കേസിൽ പ്രതിയായിട്ടുണ്ട് എന്നും കണ്ടെത്തിയത്. നിലവിൽ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ് ഇയാൾ. ഇൻസ്റ്റഗ്രാം വഴിയാണ് നവാസ് മോദിക്കെതിരായ ആക്രമണത്തിന് ആഹ്വാനം ചെയ്തത്.
എന്തുകൊണ്ടാണ് പാകിസ്ഥാൻ മോദിയുടെ വീടിന് ബോംബിടാത്തത് എന്നാണ് നവാസ് വിഡിയോയിലൂടെ ചോദിച്ചിരുന്നു. ഈ വിഡിയോ ഷെയർ ചെയ്ത് ചുരുക്കം സമയംകൊണ്ടു തന്നെ ബെംഗളൂരു പൊലീസ് നവാസിനെ പിടികൂടുകയും ചെയ്തു.