ഒന്നാം തീയതി തന്നെ ശമ്പളം വേണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത കെഎസ്ആർടിസി ജീവനക്കാർക്കെതിരെ ശക്തമായ പ്രതികാര നടപടിയുമായി മാനേജ്‌മെന്റ്.
സമരം ചെയ്ത കോൺഗ്രസ് അനുകൂല സംഘടനയിൽ പെട്ടവർക്ക് ഫെബ്രുവരിയിലെ ശമ്പളം വൈകുമെന്ന് ഉറപ്പായി. ഇവരുടെ ശമ്പള ബിൽ പ്രത്യേകാനുമതിക്ക് ശേഷമേ അയക്കാവൂ എന്നാണ് നൽകിയിരിക്കുന്ന നിർദേശം.
സമരത്തിന് ഡയസ്‌നോൺ ബാധകമാക്കി ഒരു ദിവസത്തെ ശമ്പളം പിടിക്കുന്നതിന് പുറമേയാണ് പുതിയ പണി. സമരം ചെയ്തവരുടെ ശമ്പള ബിൽ പ്രത്യേകം തയ്യാറാക്കാനാണ് ഉന്നതതല നിർദേശം.
സമരത്തിനിറങ്ങാത്ത, ഡയസ്‌നോൺ ബാധകമാകാത്ത ജീവനക്കാരുടെ ബില്ലുകൾ സമയബന്ധിതമായി തയ്യാറാക്കി അപ്രൂവൽ നൽകണമെന്നാണ് ചീഫ് അക്കൗണ്ട്സ് ഓഫിസർ നൽകിയിരിക്കുന്ന നിർദേശം.
ഡയസ്‌നോൺ ബാധകമായി ഒരുദിവസത്തെ ശമ്പളം പിടിക്കാനുള്ളവരുടെ ഫെബ്രുവരിയിലെ ശമ്പളം പ്രത്യേക അനുമതി നൽകിയ ശേഷം മാത്രമേ അനുവദിക്കാവൂ എന്ന നിർദേശം വന്നതോടെ പണിമുടക്കിയവർക്ക് ശമ്പളം വൈകുമെന്ന് ഉറപ്പായി.
ജീവനക്കാരുടെ സമരത്തിനെതിരെ മന്ത്രി ഗണേഷ് കുമാർ നേരിട്ട് രംഗത്ത് എത്തിയിരുന്നു. പണിമുടക്കുന്നത് പ്രാകൃതമാണെന്ന് പറഞ്ഞ ഗണേശ്, സമരത്തെ ജനം പരാജയപ്പെടുത്തിയെന്നും പിന്നീട് അവകാശപ്പെട്ടിരുന്നു.
ബസിന് കേടുപാട് ഉണ്ടായതിൽ സമരക്കാരോട് നഷ്ടം ഈടാക്കുമെന്ന മുന്നറിയിപ്പും ഗണേശ് നൽകിയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് കൂടുതൽ പണികൾ പ്രതിഷേധിച്ചവരെ തേടിയെത്തുന്നത്.