20 രൂപ എംആർപി ഉള്ള കുപ്പിവെള്ളത്തിന് 55 രൂപ ഈടാക്കി; ഉപഭോക്തൃ കമ്മീഷന്റെ കർശന ഉത്തരവ്
റെസ്റ്റോറന്റുകളിൽ പാക്ക് ചെയ്ത കുടിവെള്ളത്തിന് എംആർപി വിലയെക്കാൾ കൂടുതൽ ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കി ചണ്ഡീഗഡ് സ്റ്റേറ്റ് കൺസ്യൂമർ ഡിസ്പ്യൂട്ട് റിഡ്രസ്സൽ കമ്മീഷൻ.
20 രൂപ എംആർപി ഉള്ള കുപ്പിവെള്ളത്തിന് 55 രൂപ ഈടാക്കിയ റെസ്റ്റോറന്റിനെതിരെ കമ്മീഷൻ നടപടി സ്വീകരിച്ചു.
പരാതിയുടെ പശ്ചാത്തലം
2023 ഡിസംബർ 12-ന് ചണ്ഡീഗഡിലെ ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തിയ ഖന്ന എന്ന യുവതിക്കാണ് അമിതവില ഈടാക്കിയത്.
ബില്ലിൽ 20 രൂപ എംആർപി രേഖപ്പെടുത്തിയ അക്വാഫിന വാട്ടർ ബോട്ടിലിന് 55 രൂപ ഈടാക്കിയതോടെയാണ് അവർ പരാതി നൽകിയത്.
ജില്ലാ ഉപഭോക്തൃ കമ്മീഷൻ പരാതി തള്ളിയതിനെ തുടർന്ന് ഖന്ന സ്റ്റേറ്റ് കമ്മീഷനെ സമീപിക്കുകയായിരുന്നു.
റെസ്റ്റോറന്റിന്റെ വാദം തള്ളി
എയർ കണ്ടീഷനിംഗ്, ആംബിയൻസ്, സീറ്റിങ് സൗകര്യം, സർവീസ് ചാർജ് എന്നിവ കണക്കിലെടുത്താണ് വെള്ളത്തിന് അധിക വില ഈടാക്കിയതെന്നായിരുന്നു റെസ്റ്റോറന്റിന്റെ വാദം.
എന്നാൽ ലീഗൽ മെട്രോളജി (പാക്കേജ്ഡ് കമ്മോഡിറ്റീസ്) റൂൾസ് 2011 പ്രകാരം എംആർപി എന്നത് എല്ലാ ചെലവുകളും ഉൾപ്പെടുത്തിയ പരമാവധി വിലയാണെന്ന് ചൂണ്ടിക്കാട്ടി കമ്മീഷൻ ഈ വാദം തള്ളി.
3000 രൂപ പിഴ; അധികം വാങ്ങിയത് തിരികെ നൽകണം
അമിതമായി ഈടാക്കിയ 25 രൂപ പരാതിക്കാരിക്ക് തിരികെ നൽകാനും മാനസിക പ്രയാസം സൃഷ്ടിച്ചതിനും അന്യായമായ വ്യാപാര രീതികൾ സ്വീകരിച്ചതിനും 3,000 രൂപ നഷ്ടപരിഹാരം നൽകാനും കമ്മീഷൻ ഉത്തരവിട്ടു.
30 ദിവസത്തിനുള്ളിൽ തുക നൽകിയില്ലെങ്കിൽ പലിശയോടെ നൽകേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി.
English Summary:
The Chandigarh State Consumer Disputes Redressal Commission fined a restaurant ₹3,000 for charging ₹55 for a bottled water with an MRP of ₹20. The commission ruled that charging more than the printed MRP for packaged drinking water is illegal, rejected the restaurant’s justification, and ordered a refund of the excess amount to the consumer.









