കൊച്ചി: കേന്ദ്ര സഹമന്ത്രി ഉൾപ്പടെ ഏഴ് പേർ മന്ത്രിസ്ഥാനം രാജിവെയ്ക്കാതെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി പിൻവലിച്ചു. 25,000 രൂപ പിഴയടക്കേണ്ടി വരുമെന്നു ഹൈക്കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയതിനെത്തുടർന്നാണ് അഡ്വ. ബി എ ആളൂർ പൊതുതാൽപ്പര്യ ഹർജി പിൻവലിച്ചത്.
ഇത്തരം കാര്യങ്ങൾ പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്നും ഹൈക്കോടതിയെയല്ല സമീപിക്കേണ്ടതെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു. നിയമസഭാ സാമാജികരും രാജ്യസഭാ സിറ്റിങ് അംഗങ്ങളും ഉൾപ്പടെയുള്ളവർ തൽസ്ഥാനങ്ങൾ രാജി വയ്ക്കാതെ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെതിരെയാണ് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചത്.
കേരളത്തിൽ മാത്രം കേന്ദ്ര സഹമന്ത്രി ഉൾപ്പടെ ഏഴ് പേർ മന്ത്രിസ്ഥാനം രാജിവയ്ക്കാതെ മത്സരിക്കുന്നു. ജനങ്ങളുടെ നികുതിപ്പണം കവരുന്നതാണ് ഈ രീതിയെന്നും ഹർജിക്കാരനായ കെ ഒ ജോണി വാദിച്ചെങ്കിലും ഡിവിഷൻ ബെഞ്ച് അംഗീകരിച്ചില്ല.
വിവിധ പാർട്ടികളെ പ്രതിനിധീകരിച്ച് ലോക്സഭ തെഞ്ഞെടുപ്പിൽ ഇത്തരത്തിൽ ഏഴ് പേരാണ് മത്സരിക്കുന്നത്. ഒരു വോട്ടർ എന്ന നിലയിലും നികുതി ദായകനെന്ന നിലയിലും തന്റെയും സഹ പൗരൻമാരുടേയും അവകാശങ്ങളെ കവർന്നെടുക്കലാണ് എന്ന് ജോണി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞു.