തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ. ഗീതയുടെ റിപ്പോർട്ട് പുറത്ത്. പെട്രോൾ പമ്പിനായി നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ പി.പി ദിവ്യ എത്തിയത് ആസൂത്രിതമാണ് എന്നും റിപ്പോർട്ടിലുണ്ട്.
യാത്രയയപ്പിൽ സംസാരിക്കുന്ന ദൃശ്യം ചിത്രീകരിച്ചത് ദിവ്യയുടെ ആവശ്യപ്രകാരമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ദിവ്യ ആവശ്യപ്പെട്ടിട്ടാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്ന് കണ്ണൂർ വിഷൻ ചാനൽ പ്രവർത്തകർ മൊഴി നൽകിയിരുന്നു. പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കളക്ടറും മൊഴി നൽകി.
നവീൻ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താൻ വിശദമായ പൊലീസ് അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം നവീൻ ബാബുവിന് എതിരെ പരാതികൾ ലഭിച്ചിട്ടില്ലെന്ന് വിജിലൻസും അറിയിച്ചിട്ടുണ്ട്. വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിലാണ് വിജിലൻസ് ഇക്കാര്യം അറിയിച്ചത്.