ഇഎംഐ വര്‍ധിക്കില്ല; റിപ്പോ നിരക്കിൽ മാറ്റമില്ല; 5.25% ആയി തുടരാൻ ആർബിഐ തീരുമാനം
ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തിൽ റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് പണനയം പ്രഖ്യാപിച്ചു. ബാങ്കുകൾക്ക് ആർബിഐയിൽ നിന്ന് വായ്പ എടുക്കുമ്പോൾ ഈടാക്കുന്ന പലിശയായ റിപ്പോ നിരക്ക് 5.25 ശതമാനമായി തുടരും.
ഇറാൻ യുദ്ധം മൂലമുള്ള ഊർജ പ്രതിസന്ധി, അസംസ്കൃത എണ്ണവില വർധന, എൽ നിനോയുടെ പശ്ചാത്തലത്തിൽ ഭക്ഷ്യവിലക്കയറ്റ സാധ്യത എന്നിവ പരിഗണിച്ചാണ് പണനയ സമിതിയുടെ തീരുമാനം. രൂപയുടെ മൂല്യം സ്ഥിരതയോടെ നിലനിർത്തുകയും കടപ്പത്ര വിപണിയിലെ സമ്മർദം നിയന്ത്രിക്കുകയും ചെയ്യുന്നതിൽ ആർബിഐ ഊന്നൽ നൽകുന്നു.
കഴിഞ്ഞ ഡിസംബറിൽ റിപ്പോ നിരക്ക് 5.50 ശതമാനത്തിൽ നിന്ന് 5.25 ശതമാനമായി കുറച്ചിരുന്നു. ഫെബ്രുവരിയിലെ യോഗത്തിലും നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല. ഫെബ്രുവരി കണക്കുകൾ പ്രകാരം രാജ്യത്തെ ഉപഭോക്തൃ വില സൂചിക (CPI) 3.21 ശതമാനമാണ്. പണപ്പെരുപ്പം നാല് ശതമാനത്തിനടുത്ത് നിലനിർത്തുകയാണ് ആർബിഐയുടെ ലക്ഷ്യം.
എസ്ഡിആർ നിരക്ക് 5 ശതമാനമായും എംഎസ്എഫ് നിരക്ക് 5.5 ശതമാനമായും തുടരും. പശ്ചിമേഷ്യയിലെ സംഘർഷം ശക്തമായ സാഹചര്യത്തിലും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് സ്ഥിരത പുലർത്തുന്നുവെന്നും ആഗോള ആഘാതങ്ങളെ നേരിടാൻ ഇന്ത്യക്ക് കഴിവുണ്ടെന്നും ആർബിഐ ഗവർണർ വ്യക്തമാക്കി.
English Summary
The Reserve Bank of India kept the repo rate unchanged at 5.25% amid global uncertainties. Factors such as geopolitical tensions, rising crude oil prices, and potential food inflation due to El Niño influenced the decision.
The RBI aims to maintain inflation around 4% and ensure currency stability. Despite global challenges, India’s economy remains relatively resilient, according to the RBI Governor.









