തിരുവനന്തപുരം : സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് ഉടൻ നടത്തില്ല. സെർവർ തകരാർ പൂർണമായി പരിഹരിച്ചതിന് ശേഷമാകും മസ്റ്ററിങ് നടക്കുക. എന്നാൽ റേഷൻ വിതരണം പൂർണമായും നടക്കുമെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു. ആർക്കും റേഷൻ നിഷേധിക്കുന്ന അവസ്ഥ ഉണ്ടാകില്ലെന്നും ഭക്ഷ്യവകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് ഈ മാസം 31നകം പൂർത്തിയാക്കണമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ നിർദേശം.
ഈ മാസം 15,16,17 തിയതികളിൽ സംസ്ഥാനത്തെ റേഷൻ വിതരണം പൂർണമായും നിർത്തിവച്ച് മസ്റ്ററിങ്ങ് നടത്താനുള്ള ക്രമീകരണം സംസ്ഥാന ഭക്ഷ്യ വകുപ്പ് ഒരുക്കിയിരുന്നു. എന്നാൽ ഇ പോസ് മെഷീനുകളുടെ സെർവർ തകരാർ മൂലം മസ്റ്ററിങ് സുഗമമായി നടത്താനായിരുന്നില്ല. ഇതേ തുടർന്നാണ് മസ്റ്ററിങ് താൽകാലികമായി നിർത്തിവെക്കൻ വകുപ്പ് തീരുമാനിച്ചത്.
ഇത് കേന്ദ്ര സർക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. ഇ പോസ് മെഷീനിലെ തകരാർ പരിഹരിക്കാൻ കൂടുതൽ സമയം വേണമെന്ന് ഹൈദരാബാദ് എൻ.ഐ.സിയും സംസ്ഥാന ഐടി മിഷനും സർക്കാരിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ തകരാർ പൂർണമായി പരിഹരിച്ചശേഷം മസ്റ്ററിങ് നടത്തിയാൽ മതിയെന്ന നിലപാടിലാണ് സംസ്ഥാന ഭക്ഷ്യവകുപ്പ്.