ന്യൂഡല്‍ഹി: പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് ചെയര്‍മാനുമായ രത്തന്‍ ടാറ്റ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ടുകള്‍. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ അദ്ദേഹം ചികിത്സയിൽ തുടരുകയാണെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങൾ നേരിട്ട് അറിയാവുന്ന വൃത്തങ്ങളില്‍ നിന്നാണ് ലഭിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.(Ratan Tata is in Critical, Under Intensive Care In Mumbai Hospital)
കഴിഞ്ഞ തിങ്കളാഴ്ച 86കാരനായ രത്തന്‍ ടാറ്റ ആശുപത്രിയില്‍ പരിശോധനകള്‍ക്കായി പോകുകയും പിന്നീട് ഇതിന്റെ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങൾ വഴി അറിയിക്കുകയും ചെയ്തിരുന്നു. ആശുപത്രിയില്‍ പോയത് പതിവ് മെഡിക്കല്‍ പരിശോധനകളുടെ ഭാഗമാണെന്നും തനിക്ക് പ്രായ സംബന്ധമായ പ്രശ്‌നങ്ങള്‍ മാത്രമേ ഉള്ളൂവെന്നും രത്തന്‍ ടാറ്റ അറിയിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.
തന്റെ ആരോഗ്യനില സംബന്ധിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തുവന്ന പ്രസ്താവനയില്‍ പറഞ്ഞിരുന്നു. എന്നാൽ ആരോഗ്യ സ്ഥിതിയെ സംബന്ധിച്ച് പുറത്ത് വന്ന റിപ്പോര്‍ട്ടുകളെ കുറിച്ച് ടാറ്റ ഗ്രൂപ്പ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.