ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ രൺജിത്ത് ശ്രീനിവാസ് കൊലപാതക കേസിൽ പ്രതികൾക്കുള്ള ശിക്ഷ
വിധിച്ചു . മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വിജി ശ്രീദേവിയാണ് ശിക്ഷ വിധിച്ചത് . 15 പ്രതികൾക്ക് വധശിക്ഷയാണ് നൽകിയിരിക്കുന്നത് . കേസിൽ വിചാരണ നേരിട്ട 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസാണ് ഇതെന്നും പരമാവധി ശിക്ഷ നൽകണമെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചിരിക്കുന്നത്. നവാസ്, അനൂപ്, സഫറുദ്ദീൻ, മുൻഷാദ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, ഷമീർ, നസീർ, സക്കീർ ഹുസൈൻ, ജസീബ് രാജ, ഷാജി പൂവത്തിങ്കൽ, ഷെർണാസ് അഷ്‌റഫ്, നൈസാം, അജ്മൽ, അബ്ദുൽ കലാം എന്നിവരാണ് കേസിലെ പ്രതികൾ.
2021 ഡിസംബർ 19നായിരുന്നു കേസിനാസ്പദമായ സംഭവം. രൺജിത്ത് ശ്രീനിവാസനെ ആലപ്പുഴയിലുള്ള വീട്ടിൽ കയറി പുലർച്ചെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ പ്രതികൾ സംസ്ഥാനം വിടുകയായിരുന്നു. കൃത്യമായ ആസൂത്രണത്തിന് പിന്നാലെയായിരുന്നു രൺജിത്തിനെ എസ്ഡിപിഐക്കാർ വെട്ടിക്കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.പന്ത്രണ്ടംഗ സംഘം ആറ് ഇരുചക്രവാഹനങ്ങളിലായാണ് എത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. രൺജിത്തിനെ ആക്രമിക്കുന്ന ശബ്ദം കേട്ട് കുടുംബാംഗങ്ങൾ എത്തിയെങ്കിലും അക്രമികൾ ഭീഷണിപ്പെടുത്തുകയായിരുന്നു. പ്രദേശവാസികളെത്തി രൺജിത്തിനെ ആലപ്പുഴ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : 30.01.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ