തിരുവനന്തപുരം: അടിയന്തരപ്രമേയ പ്രസംഗത്തിൽ രമേശ് ചെന്നിത്തലയുടെ മിസ്റ്റർ ചീഫ് മിനിസ്റ്റർ വിളിയിൽ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. അനാവശ്യ കാര്യങ്ങൾ പറയരുതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
ഓരോ വിഷയത്തിലും മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഓരോ ചോദ്യത്തിനും താൻ ഉത്തരംപറയണോ? പഠിപ്പിക്കാൻ നോക്കേണ്ട.നാടിൻറെ പ്രശ്നം മനസിലാക്കാൻ ശ്രമിക്കണമെന്നും ഇതൊക്കെയാണോ ഇവിടെ സംസാരിക്കേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു.
എന്നാൽ എഴുതിതന്നത് പറയാനല്ല പ്രതിപക്ഷം ഇരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മറുപടി പറഞ്ഞു. നിങ്ങളാണ് കേരളത്തിൻറെ ആഭ്യന്തരമന്ത്രി, നിങ്ങളെ കുറ്റപ്പെടുത്തും. അതിൽ അസഹിണുത എന്തിനാണെന്നും വിഡി സതീശൻ ചോദ്യം ഉന്നയിച്ചു.
സങ്കുചിതമായ രാഷ്ട്രീയലക്ഷ്യം വച്ചാണ് പ്രതിപക്ഷം സംസാരിക്കുന്നതെന്നായിരുന്നു മന്ത്രി പി.രാജീവിന്റെ കുറ്റപ്പെടുത്തൽ. നോട്ടീസിൽ പരാമർശിച്ച വിഷയമാണ് സംസാരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം താൻ എന്ത് സംസാരിക്കണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കേണ്ടെന്ന് ചെന്നിത്തല പ്രതികരിച്ചു. മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്ന് വിളിക്കുന്നത് അൺ പാർലമെൻററി വാക്ക് അല്ല. കേരളത്തിലെ കൂട്ടക്കൊലപാതകവും ലഹരിയുടെ വ്യാപനവും തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നത് സത്യമാണെന്നും ചെന്നിത്തല പറഞ്ഞു.