കൊച്ചി: എമ്പുരാൻ സിനിമ കാണില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സത്യം വളച്ചൊടിച്ചു എന്നും ഇത്തരത്തിലുള്ള സിനിമാനിർമ്മാണത്തിൽ താൻ നിരാശനാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
ലൂസിഫർ ഇഷ്ടപ്പെട്ടിരുന്നു, അതിന്റെ തുടർച്ചയാണെന്ന് കേട്ടപ്പോൾ എമ്പുരാൻ കാണുമെന്ന് താൻ പറഞ്ഞിരുന്നതായും രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. മോഹൻലാൽ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങൾ സിനിമയിലുണ്ടെന്ന് തനിക്ക് മനസ്സിലായി.
സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കുറിച്ചു. ഒരു സിനിമയെ ഒരു സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാന്‍ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു.
എമ്പുരാൻ ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വൻ വിവാദങ്ങളാണ് ആരംഭിച്ചത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമർശങ്ങൾ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാർ രംഗത്തെത്തിയിരുന്നു. ബുക്ക് ചെയ്ത ടിക്കറ്റുകൾ വരെ ചിലർ ക്യാൻസൽ ചെയ്തിരുന്നു.