ചണ്ഡീഗഡ്: പഞ്ചാബ് കിങ്‌സിന്റെ അപരാജിത കുതിപ്പിന് തടയിട്ട് രാജസ്ഥാന്‍ റോയല്‍സ്. ഐപിഎല്ലില്‍ തുടരെ രണ്ടാമത്തെ വിജയയാണ് രാജസ്ഥാന്‍ റോയല്‍സിൻേറത്.
ശ്രേയസ് അയ്യരുടെ പഞ്ചാബ് കിങ്‌സിനെ അവരുടെ തട്ടകത്തിൽ 50 റണ്‍സിനാണ് സഞ്ജു സാംസണും സംഘവും തകര്‍ത്തുവിട്ടത്.
രണ്ടു തുടര്‍ ജയങ്ങള്‍ക്കു ശേഷം പഞ്ചാബിന്റെ ആദ്യ തോല്‍വിയാണിത്. രണ്ടു തുടര്‍ പരാജയങ്ങള്‍ക്കു ശേഷം റോയല്‍സിന്റെ തുടര്‍ച്ചയായ രണ്ടാം ജയം കൂടിയാണിത്.
ഈ തോല്‍വിയോടെ പോയിന്റ് പട്ടികയില്‍ പഞ്ചാബ് നാലാംസ്ഥാനത്തക്കു വീണു. നേരത്തേ ഒമ്പതാമതായിരുന്ന റോയല്‍സ് ഏഴാംസ്ഥാനത്തേക്കു കയറുകയും ചെയ്തു. സഞ്ജുവിന്റെ ഗംഭീര ക്യാപ്റ്റന്‍സിയാണ് പഞ്ചാബിനെതിരേ കണ്ടത്.
തന്റെ ബൗളര്‍മാരെ വളരെ ബുദ്ധിപരമായി ഉപയോഗിച്ച സഞ്ജു പഞ്ചാബിനെ ശരിക്കും വരിഞ്ഞു കെട്ടി. പക്ഷെ സഞ്ജുവിന്റെ ക്യാപ്റ്റന്‍സി മിടുക്കിനേക്കാള്‍ നായകനെന്ന നിലയില്‍ ശ്രേയസ് വരുത്തിയ ചില പിഴവുകളാണ് റോയല്‍സിനെ സഹായിച്ചത്.
ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹം കാണിച്ച ചില ആനമണ്ടത്തരങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.
ഈ സീസണിലെ ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും ക്യാപ്റ്റന്‍സിയില്‍ അടിച്ചു കസറിയ ശ്രേയസ് അയ്യര്‍ക്കു പക്ഷെ രാജസ്ഥാന്‍ റോയല്‍സിനെതിരേ ആ മിടുക്ക് പുറത്തെടുക്കാനായില്ല.
ബൗളര്‍മാരെ ഉപയോഗിക്കുന്ന കാര്യത്തില്‍ റോയല്‍സിനെതിരേ അദ്ദേഹം ചില ആന മണ്ടത്തരങ്ങള്‍ കാണിച്ചിട്ടുണ്ട്. അതുകൊണ്ടാണ് റോയല്‍സ് 205 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയത്.
പഞ്ചാബിന്റെ ഹോംഗ്രൗണ്ട് കൂടിയാണ് മുള്ളന്‍പൂരിലെ ഈ വേദി. ഇവിടെ ഐപിഎല്‍ ചരിത്രത്തില്‍ ഒരു ടീം 200ന് മുകളില്‍ നേടിയതും ഇതാദ്യമാണ്.
അതുകൊണ്ടു തന്നെ ഇതു ചേസ് ചെയ്യുക എന്നത് ദുഷ്കവുമായിരുന്നു. റോയല്‍സിനെ ഇതിനു സഹായിച്ചതാവട്ടെ ശ്രേയസ് തന്നെയാണ്. ചില ബൗളര്‍മാരെ അദ്ദേഹം വേണ്ട വിധം ഉപയോഗിച്ചില്ല. ചിലരെ അസ്ഥാനത്തു ഉപയോഗിച്ച് മണ്ടത്തരം കാണിക്കുകയും ചെയ്തു.
പവര്‍പ്ലേയിലെ അവസാന ഓവറില്‍ സ്പിന്‍ ഓള്‍റൗണ്ടറായ ഗ്ലെന്‍ മാക്‌സ്വെല്ലിനെ ശ്രേയസ് പന്തെറിയാൻ പരീക്ഷിച്ചിരുന്നു. ഈ ഓവറില്‍ ഒരു ഫോറടക്കം ആറു റണ്‍സ് മാത്രമേ അദ്ദേഹം വിട്ടുകൊടുത്തുള്ളൂ.
പക്ഷെ അതിനു ശേഷം മാക്‌സിക്കു കളിയില്‍ ഒരോവര്‍ പോലും ശ്രേയസ് നല്‍കിയില്ല. ബൗളിങില്‍ മുന്‍ മല്‍സരങ്ങളിലും ഈ കളിയിലും യാതൊരു ഇംപാക്ടുമുണ്ടാക്കാത്ത യുസ്വേന്ദ്ര ചഹലിനെ മൂന്നോവര്‍ നൽകുകയും ചെയ്തു. 32 റണ്‍സാണ് വിക്കറ്റൊന്നുമില്ലാതെ ചഹൽ വിട്ടുകൊടുത്തത്.
ചഹലിനേക്കാള്‍ നന്നായി പന്തെറിഞ്ഞ മാക്‌സിക്കു രണ്ടോവറുകള്‍ കൂടി മധ്യ ഓവറുകളില്‍ ശ്രേയസ് നല്‍കണമായിരുന്നു.
ഇതു റണ്ണൊഴുക്ക് തടയാനും ഒന്നോ, രണ്ടോ വിക്കറ്റുകളെടുക്കാന്‍ പഞ്ചാബിനെ സഹായിച്ചേനെ. ശ്രേയസ് കാണിച്ച മറ്റൊരു വലിയ മണ്ടത്തരം മാര്‍ക്കസ് സ്‌റ്റോയ്‌സിന്റെ നാലോവര്‍ ക്വാട്ടയും നൽകി എന്നതാണ്.
ബൗളിങില്‍ ഒരിക്കലും അത്ര വിശ്വസിക്കാവുന്നയാളല്ല മാര്‍ക്കസ്. രണ്ടില്‍ കൂടുതല്‍ ഓവറുകല്‍ ഒരിക്കലും മാര്‍ക്കസിന് നല്‍കാന്‍ പാടില്ലായിരുന്നു. മാര്‍ക്കസിന് രണ്ടോവര്‍ കുറച്ച് അതു മാക്‌സിക്കു നല്‍കിയിരുന്നങ്കില്‍ കളിയുടെ ഫലം തന്നെ മാറിയേനെ. 13ാമത്തെ ഓവറില്‍ രണ്ടു ഫോറും ഒരു സിക്‌സറുമടക്കം 17 റണ്‍സാണ് സ്‌റ്റോയ്‌നിസ് വിട്ടുകൊടുത്തത്.
എന്നിട്ടും എന്തു ധൈര്യത്തിലാണ് 20ാം ഓവറും മാര്‍ക്കസിന് തന്നെ ശ്രേയസ് നല്‍കിയെന്നത് മറ്റൊരു ചോദ്യമാണ്. ഈ ഓവറിലും മാര്‍ക്കസ് ശരിക്കും തല്ലുവാങ്ങി. രണ്ടു സിക്‌സറും ഒരു ഫോറുമടക്കം 19 റണ്‍സാണ് മാര്‍ക്കസ് വാരിക്കോരി നല്‍കിയത്.
തന്റെ നാലോവറില്‍ 12 ഇക്കോണമി റേറ്റില്‍ 48 റണ്‍സ് മാര്‍ക്കസ് വിട്ടുകൊടുത്തു. പഞ്ചാബ് ബൗളിങിലെ ഏറ്റവും വലിയ ദുരന്തവും മാര്‍ക്കസ് ആണ്. ശ്രേയസ് ക്യാപ്റ്റന്‍സിയില്‍ കുറേക്കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ഈ പിഴവുകള്‍ തീര്‍ച്ചയായും ഒഴിവാക്കാന്‍ സാധിച്ചേനെ.