കോഴിക്കോട്: ആർ.എസ്.എസ്-സി.പി.എം ധാരണയിലുണ്ടാക്കിയ പുതിയ നാടകമാണ് പാലക്കാട്ടെ ഹോട്ടലിൽ നടന്നതെന്ന് യു.ഡി.എഫ്. സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ.Palakkad hotel raid
എന്തിനാണ് ഇങ്ങനെ നാടകം കളിക്കുന്നതെന്നും തോൽക്കാൻ പോവുകയാണെന്ന് മനസ്സിലാക്കിയാൽ അന്തസ്സായി തോറ്റാൽപോരെയെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
താൻ ഇപ്പോൾ കോഴിക്കോടാണുള്ളതെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇതിനുപിന്നാലെ കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷന് മുന്നിൽനിന്ന് ഫെയ്സ്ബുക്ക് ലൈവ് വീഡിയോയും പുറത്തുവിട്ടു.
ബുധനാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു കോഴിക്കോട് ടൗൺ സ്റ്റേഷന് മുന്നിൽനിന്ന് രാഹുലിൻ്റെ ഫെയ്സ്ബുക്ക് ലൈവ്.
പാലക്കാട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ ആരോപണങ്ങളും സംഘർഷവും നടന്നുകൊണ്ടിരിക്കുകയാണ്. ഒരുട്രോളി ബാഗ് നിറയെ പണവുമായി കോൺഗ്രസ് നേതാക്കൾ ഹോട്ടലിലെത്തിയെന്നാണ് ബി.ജെ.പി.യുടെയും സി.പി.എമ്മിന്റെയും ആരോപണം.
അതിനിടെയിൽ മുറിക്കുള്ളിൽനിന്ന് ട്രോളിബാഗുമായി രാഹുലിനെ ഇറക്കിവിടൂ എന്ന് ബി.ജെ.പി.ക്കാരും സി.പി.എമ്മുകാരും ഒരുപോലെ വിളിച്ചുപറയുകയാണ്.
ഇപ്പോൾ ഞാനുള്ളത് കോഴിക്കോടാണ്. എന്റെ ട്രോളിബാഗിൽ പണമില്ല, രണ്ടുദിവസത്തെ വസ്ത്രമുണ്ട്. വേണമെങ്കിൽ അതുമായി വരാം.നാളെ കാന്തപുരം ഉസ്താദിനെ കാണാനായാണ് കോഴിക്കോട് എത്തിയത്’, രാഹുൽ പറഞ്ഞു.
‘ഹോട്ടലിലെ എല്ലാമുറികളും കോൺഗ്രസ് നേതാക്കൾ തുറന്നുകൊടുത്തു. ആകെ തുറന്നുകൊടുക്കാത്തത് ഷാനിമോൾ ഉസ്മാനാണ്. അവർ ഒരുമുറിയിൽ ഒറ്റയ്ക്കായിരുന്നു. അവരുടെ മുറിയിലേക്ക് നാല് പോലീസുകാർവന്നു.
വനിതാ പോലീസുകാർ വരാതെ മുറി തുറന്നുനൽകില്ലെന്ന് അവർ പറഞ്ഞു. വനിതാ പോലീസുകാർ വന്നതോടെ അവർ മുറി തുറന്നുകൊടുക്കുകയും പോലീസ് പരിശോധിക്കുകയുംചെയ്തു. എന്നിട്ട് പരിശോധിച്ചിട്ട് എന്തെങ്കിലും കിട്ടിയോ. ഒന്നും കിട്ടിയില്ലെന്ന് പോലീസ് പറഞ്ഞു.
ഇത് സിപിഎം-ബിജെപി കൂട്ടുകെട്ടിന്റെ പുതിയ ഉദാഹരണമാണ്. സിപിഎം നേതാക്കളുടെ മുറി പരിശോധിച്ചെന്ന് അവരും ബി.ജെ.പി. നേതാക്കളുടെ മുറികൾ പരിശോധിച്ചെന്ന് അവരും പറയുന്നു.
സി.പി.എം മുറി പരിശോധിച്ചതിൽ എന്താണ് ബി.ജെ.പിക്ക് ആക്ഷേപമില്ലാത്തത്? ബി.ജെ.പി. നേതാക്കളുടെ മുറി പരിശോധിച്ചതിൽ തിരിച്ച് സി.പി.എമ്മിന് എന്താ ആക്ഷേപമില്ലാത്തത്?, രാഹുൽ ചോദിച്ചു