പത്തനംതിട്ടയിൽ ഉണ്ടാവണം; ജില്ല വിട്ടുപോകരുതെന്ന് രാഹുൽ മാങ്കൂട്ടത്തിലിനോട് അന്വേഷണ സംഘം
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസുകളിൽ ആരോപണവിധേയനായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽക്ക് കർശന നിർദേശങ്ങളുമായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി).
അന്വേഷണത്തിന്റെ ഭാഗമായി രാഹുൽ പത്തനംതിട്ടയിൽ തന്നെ തുടരണമെന്നും ജില്ല വിട്ടുപോകരുതെന്നും അന്വേഷണ സംഘം നിർദേശം നൽകി.
ബലാത്സംഗ കേസുകളിൽ ഹൈക്കോടതി അന്തിമ തീരുമാനമെടുത്ത ശേഷം മാത്രമേ രാഹുലിനെ ചോദ്യം ചെയ്യുന്നതിലേക്ക് കടക്കുകയുള്ളുവെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ന് ഹാജരാകണമെന്നായിരുന്നു പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ നിർദേശം. എന്നാൽ, സെഷൻസ് കോടതി ഉത്തരവ് പൊലീസ് ചോദ്യം ചെയ്ത സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ മാറ്റിവച്ചത്.
ബലാത്സംഗ പരാതി ഉയർന്നതിനു പിന്നാലെ രാഹുൽ ഒളിവിൽ പോയിരുന്നു. 15 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം കഴിഞ്ഞ 11-നാണ് വോട്ട് രേഖപ്പെടുത്താൻ പാലക്കാട് എത്തിയത്.
രാഹുലിനെതിരായ ആദ്യ ബലാത്സംഗ കേസ് ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. കേസിൽ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞിരുന്നു.
വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് തടഞ്ഞത്.
മുൻകൂർ ജാമ്യ ഹർജിയിൽ, ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്നും ബന്ധത്തിൽ പ്രശ്നങ്ങളുണ്ടായതോടെയാണ് യുവതി പരാതി നൽകിയതെന്നും രാഹുൽ വാദിച്ചു.
ആരോപണം ബലാത്സംഗ കുറ്റത്തിന്റെ നിർവചനത്തിൽപ്പെടുന്നതല്ലെന്നും, ഗർഭഛിദ്രം സംബന്ധിച്ച ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഹർജിയിൽ പറയുന്നു.
അന്വേഷണവുമായി പൂർണമായി സഹകരിക്കാൻ തയ്യാറാണെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും രാഹുൽ വ്യക്തമാക്കി.
അതേസമയം, ഹോംസ്റ്റേയിൽ എത്തിച്ച് ബലാത്സംഗം ചെയ്‌തെന്ന രണ്ടാമത്തെ പരാതിയിൽ രാഹുൽ ഇന്ന് അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാകണം.
ഡിസംബർ 10ന് മുൻകൂർ ജാമ്യം അനുവദിക്കുമ്പോൾ എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരായി ഒപ്പിടണമെന്ന ഉപാധി കോടതി ഏർപ്പെടുത്തിയിരുന്നു.
രാഹുലിനെതിരായ ആരോപണങ്ങൾ തെളിയിക്കാൻ പ്രഥമദൃഷ്ട്യാ രേഖകളില്ലെന്നും, സമ്മർദത്തെ തുടർന്നാകാം പരാതി നൽകിയതെന്ന സാധ്യത തള്ളിക്കളയാനാവില്ലെന്നും കോടതി ജാമ്യം അനുവദിച്ചുകൊണ്ട് നിരീക്ഷിച്ചിരുന്നു.
അറസ്റ്റ് ചെയ്താൽ 50,000 രൂപയുടെ രണ്ട് ആൾജാമ്യത്തിൽ വിട്ടയക്കണമെന്നും, പരാതിക്കാരിയെയോ സാക്ഷികളെയോ ബന്ധപ്പെടരുതെന്നും ഉൾപ്പെടെ കർശന ഉപാധികളും കോടതി നിർദേശിച്ചു.
23 വയസുള്ള യുവതിയാണ് രണ്ടാമത്തെ ബലാത്സംഗ പരാതി നൽകിയത്. കെപിസിസിക്ക് ഇ-മെയിൽ വഴി നൽകിയ പരാതി പിന്നീട് പൊലീസിന് കൈമാറുകയായിരുന്നു.
ആദ്യം നിയമനടപടിക്ക് താൽപ്പര്യമില്ലായിരുന്നെങ്കിലും, ആദ്യ പരാതി പുറത്തുവന്നതോടെയാണ് നിയമപരമായി മുന്നോട്ടുപോകാൻ യുവതി തയ്യാറായത്.
English Summary
The Special Investigation Team has issued strict instructions to Palakkad MLA Rahul Mankoottil, who faces sexual assault allegations, directing him to remain in Pathanamthitta district and not to leave the area. Police have postponed questioning until the High Court takes a final decision on the rape cases. While his arrest has been temporarily stayed by the High Court in the first case, Rahul has been granted anticipatory bail with strict conditions in the second case. Investigations are ongoing based on complaints filed by two women.
rahul-mankoottil-sexual-assault-case-sit-restrictions
Rahul Mankoottil, sexual assault case, Palakkad MLA, SIT investigation, anticipatory bail, Kerala politics, High Court, rape allegations









