രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല
രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്.നസീറയാണ് വിധി പറഞ്ഞത്. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അടച്ചിട്ട കോടതിമുറിയിലായിരുന്നു വാദം നടന്നത്.
ഇന്നലെ അടച്ചിട്ട കോടതിമുറിയിൽ ഒന്നര മണിക്കൂർ നീണ്ട വാദത്തിനുശേഷം ഒരു രേഖ കൂടി സമർപ്പിക്കണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു.
അതനുസരിച്ചുള്ള പുതുതായി ലഭിച്ച തെളിവ് ഇന്ന് പരിശോധിച്ചതോടെയാണ് വാദം പൂര്‍ത്തിയായത്.
രാഹുലിനെ അറസ്റ്റ് ചെയ്യരുതെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന ആവശ്യം. രണ്ടാമത്തെ കേസ് രാഷ്ട്രീയ ഉദ്ദേശ്യത്തോടെ നൽകിയതാണെന്നും, പരാതിക്കാരിയുടെ വിവരങ്ങൾപോലും വ്യക്തമല്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.
മുൻകൂർ ജാമ്യത്തെ തടയാനാണ് പുതിയ കേസ് എന്നാരോപിച്ചും പ്രതിഭാഗം മുന്നോട്ടുവന്നു. ഇന്ന് നടന്ന 25 മിനിറ്റ് വാദത്തിൽ പുതിയ തെളിവായി പ്രോസിക്യൂഷൻ ഒരു സ്ക്രീൻഷോട്ട് ഹാജരാക്കി.
പീഡനത്തിനും നിർബന്ധിച്ച ഗർഭഛിദ്രത്തിനും മതി തെളിവുകളുണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്.
കേസിന് പിന്നിൽ സിപിഎം–ബിജെപി ഗൂഢാലോചനയുണ്ടെന്നും, യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് ഗർഭഛിദ്രം നടത്തിയതെന്നും പ്രതിഭാഗം വാദിച്ചു. വിധി വരുംവരെ അറസ്റ്റ് പാടില്ലെന്ന രാഹുലിന്റെ ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല.
പ്രധാന രാഷ്ട്രീയ കേസായതിനാൽ ഇന്നലെ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ ഒന്നര മണിക്കൂർ നീണ്ട വാദം നടന്നു. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ഇരു കൂട്ടരും നിരവധി രേഖകൾ ഹാജരാക്കി.
രാഹുൽ യുവതിയെ പീഡിപ്പിച്ചു, നഗ്നദൃശ്യങ്ങൾ പകർത്തി, പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം.
ഗർഭധാരണത്തിന് നിർബന്ധിച്ചശേഷം പിന്നീട് ഗർഭഛിദ്രത്തിനും സമ്മർദ്ദം ചെലുത്തിയതായി പ്രോസിക്യൂഷൻ പറഞ്ഞു. അസുരക്ഷിതമായ ഗർഭഛിദ്രം മൂലം യുവതിയുടെ ജീവൻ അപകടത്തിലായെന്നും ചികിത്സിച്ച ഡോക്ടറുടെ മൊഴിയും രേഖകളും കോടതിയിൽ സമർപ്പിച്ചു.
ജാമ്യം നൽകിയാൽ കേസ് സ്വാധീനിക്കപ്പെടാൻ സാധ്യതയുണ്ടെന്നും, ജനപ്രതിനിധിയായ പ്രതി ഒളിവിലാണെന്നും, അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
പ്രോസിക്യൂഷന്റെ പ്രധാന വാദങ്ങൾ
ഗർഭം നീക്കം ചെയ്യാൻ യുവതി തയ്യാറായില്ലെങ്കിൽ ഫ്ലാറ്റിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുമെന്ന് രാഹുൽ ഭീഷണിപ്പെടുത്തി.
ആദ്യം ഗുളിക വാങ്ങാൻ വിസമ്മതിച്ച യുവതിയെ പിന്നീട് സുഹൃത്ത് ജോബി വഴിയാണ് ഗർഭഛിദ്രത്തിനുള്ള ഗുളിക വാങ്ങിക്കാൻ രാഹുൽ നിർബന്ധിച്ചത്.
ഗുളികകൾ കഴിക്കാൻ നേരിട്ടും സമ്മർദ്ദമുണ്ടാക്കി.
ഇരുവരും തമ്മിലുള്ള ബന്ധം ഉഭയസമ്മതപ്രകാരമുള്ളതല്ല; സഹായത്തിനായി സമീപിച്ച യുവതിയെ ജനപ്രതിനിധിയായ രാഹുൽ ചൂഷണം ചെയ്തു.
ജീവിതാവസാനം വരെ കൂടെയുണ്ടാകുമെന്ന് വാഗ്ദാനം നൽകി ബന്ധം സ്ഥാപിച്ചെങ്കിലും യുവതി ഗർഭിണിയായപ്പോൾ രാഹുൽ ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചു.
ഇതിന്റെ തുടർച്ചയായാണ് ഗർഭഛിദ്രത്തിനുള്ള സമ്മർദവും ഭീഷണിയും ഉണ്ടായത്.
🔹 പ്രതിഭാഗത്തിന്റെ വാദങ്ങൾ
ബന്ധം പൂർണ്ണമായും ഉഭയസമ്മതപ്രകാരമാണെന്ന് പ്രതിഭാഗം വാദിച്ചു.
കേസ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും അവർ ആരോപിച്ചു.
യുവതി തന്നെയാണ് ഗുളിക ആവശ്യപ്പെട്ടതെന്നു തെളിയിക്കാൻ ഒരു ഓഡിയോ ക്ലിപ്പ് കോടതിയിൽ ഹാജരാക്കി.
🔹 കേസിലെ പുതിയ വിവരങ്ങൾ
രാഹുലിനെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയ കാറിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഒളിവിൽ കഴിയുന്ന സമയത്ത് അഭിഭാഷകയുടെ സംരക്ഷണത്തിലാണ് രാഹുൽ കഴിഞ്ഞിരുന്നതായി സൂചന.
ENGLISH SUMMARY
Arguments concluded on MLA Rahul Mankootathil’s anticipatory bail plea in the rape case registered against him. The court is expected to deliver the verdict around 1 PM today.









