‘ഞാനുണ്ട് എന്താവശ്യത്തിനും എന്നെ വിളിക്കാം നിങ്ങൾക്കൊപ്പം ഞാനുണ്ടാകും’… കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിൻ്റെ ഒൻപതു വയസുകാരനായ മകൻ അലനെ ചേർത്തുനിർത്തി രാഹുൽഗാന്ധി പറഞ്ഞ വാക്കുകളാണ് ഇത്. അജീഷിൻ്റെ മക്കൾ ധൈര്യശാലികളാണ്. അതിജീവിക്കാനുള്ള കരുത്ത് അവർക്കുണ്ടാകും, കൂടെ ഞാനും. ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ അജീഷിൻ്റെ മക്കൾ വിങ്ങിപ്പൊട്ടി.
നേരത്തെ ചികിത്സ ലഭിച്ചിരുന്നെങ്കിൽ പപ്പ ഇപ്പോഴും ഞങ്ങൾക്കൊപ്പം ഉണ്ടാകുമായിരുന്നു എന്നായിരുന്നു പോളിൻ്റെ മകൾ സോനയുടെ പ്രതികരണം.
വീടിന്റെ കാര്യങ്ങളും പഠനകാര്യങ്ങളും രാഹുൽ ഗാന്ധിയെ ധരിപ്പിച്ചിട്ടുണ്ട്. നേരിട്ട് വന്ന് കാര്യങ്ങൾ പറയുമ്പോൾ പ്രതീക്ഷയുണ്ട്. ആവശ്യങ്ങളൊക്കെ നിറവേറ്റിത്തരും എന്നാണ് വിശ്വാസമെന്നും സോന പറഞ്ഞു. ചെയ്തു തരാം എന്ന് രാഹുൽ വാക്കു നൽകിയെന്നും പോളിൻ്റെ കുടുംബം പ്രതികരിച്ചു.
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ എത്തിയതായിരുന്നു രാഹുൽ ഗാന്ധി. കണ്ണൂർ വിമാനത്താവളത്തില്‍ നിന്നും രാഹുൽ റോഡു മാർഗമാണ് വയനാട്ടിലെത്തിയത്. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെയും പോളിന്റെയും വീടുകളിൽ രാഹുൽ സന്ദർശനം നടത്തി. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി, എംഎൽഎമാരായ ടി.സിദ്ദിഖ്, ഐ.സി.ബാലകൃഷ്ണൻ എന്നിവർ രാഹുൽ ഗാന്ധിക്ക് ഒപ്പമുണ്ടായിരുന്നു.
രാവിലെ 7.33 ഓടെയാണ് രാഹുൽ അജീഷിന്റെ വീട്ടിലെത്തിയത്. ഇരുപത് മിനിറ്റോളം വീട്ടുകാരുമായി സംസാരിച്ചു. അജീഷിന്റെ വീട്ടിൽനിന്ന് സന്ദർശനം കഴിഞ്ഞിറങ്ങിയ രാഹുലിനോട് സംസാരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. തുടർന്ന് രാഹുലുമായി പ്രദേശവാസി സംസാരിക്കുകയും ആനയെ പിടികൂടാത്തതിലുള്ള പ്രതിഷേധം അറിയിക്കുകയും ചെയ്തു. ആവശ്യത്തിന് ചികിത്സ കിട്ടാനുള്ള സംവിധാനമില്ലെന്നും രാഹുലിനെ അറിയിച്ചു. സർക്കാരിൽ സമ്മർദം ചെലുത്താമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്നും രാഹുൽ ഉറപ്പുനൽകി.
പോളിന്റെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം ഇവിടെ നിന്നും ബത്തേരിയിലേക്കാണു രാഹുൽ ഗാന്ധി പോയത്. ബത്തേരിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷിന്റെ വീട് രാഹുൽ സന്ദർശിക്കും. തുടർന്നു കൽപറ്റ ഗസ്റ്റ് ഹൗസിൽ നടക്കുന്ന അവലോകന യോഗത്തിൽ രാഹുൽ പങ്കെടുക്കും. തുടർന്ന് രാഹുൽ അലഹബാദിലേക്കു മടങ്ങും.