ന്യൂഡൽഹി: ബലാത്സംഗക്കേസിൽ പത്ത് വർഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട പ്രതി സുപ്രീംകോടതിയിൽവെച്ച് അതിജീവതയെ പ്രൊപ്പോസ് ചെയ്തു, അതും പൂക്കൾ നൽകിയായിരുന്നു വിവാഹാഭ്യർത്ഥന.
അതിജീവത വിവാഹത്തിന് സമ്മതം മൂളിയതോടെ യുവാവിനെ കോടതി ശിക്ഷയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇന്നലെയാണ് അസാധാരണ സംഭവവികാസങ്ങൾക്ക് സുപ്രീംകോടതി സാക്ഷിയായത്.
2021ലാണ് കേസ് രജിസ്റ്റർ ചെയ്യപ്പെട്ടത്. തന്നെ 2016 മുതൽ യുവാവ് നിരന്തരം പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി.
പ്രതിയുടെ സഹോദരിയുടെ കൂട്ടുകാരിയാണ് പീഡനത്തിനിരയായത്. ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച ശേഷം തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നായിരുന്നു യുവതി നൽകിയ പരാതി.
വിവാഹവാഗ്ദാനം നൽകി തന്നെ പീഡിപ്പിച്ച ശേഷം ഇയാൾ അമ്മ സമ്മതിക്കുന്നില്ലെന്ന് പറഞ്ഞ് വിവാഹത്തിൽ നിന്ന് ഒഴിഞ്ഞുമാറിയെന്നും മൊഴി നൽകിയിരുന്നു. ഈ കേസിലാണ് ഇയാൾക്ക് കോടതി 10 വർഷം തടവ് ശിക്ഷ വിധിച്ചത്.
പിന്നീട് കോടതി വിധിക്കെതിരെ യുവാവ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ശിക്ഷയിൽ ഇളവ് ലഭിച്ചില്ല.
ഉച്ചയ്ക്ക് മുൻപുള്ള സെഷനിൽ ഇരുവരും പരസ്പരം സംസാരിച്ചത് പ്രകാരം ഉച്ചയ്ക്ക് ശേഷമുള്ള സെഷനിൽ വിവാഹത്തിന് രണ്ടുപേരും സമ്മതം മൂളുകയായിരുന്നു.
അതിജീവിതയും പ്രതിയും വിവാഹത്തിന് പൂർണസമ്മതം അറിയിച്ചതിന് പിന്നാലെയാണ് ജസ്റ്റിസുമാരായ ബിവി നാഗരത്‌നയും സതീഷ് ചന്ദ്ര ശർമയും പുഷ്പങ്ങൾ കൈമാറാൻ ഇരുവരോടും ആവശ്യപ്പെട്ടത്.
ഇതിനെ കോടതി കയ്യടിച്ച് സ്വീകരിക്കുകയും ചെയ്തു. മദ്രാസ് കോടതി വിധിച്ച ശിക്ഷയിലും സുപ്രിംകോടതി ഇളവുചെയ്തു.